ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ വിഘടനവാദ ആരോപണങ്ങളുടെ പേരിൽ മുൻ എ.എ.പി നേതാവ് കുമാർ ബിശ്വാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പഞ്ചാബ്, ഹരിയാന ഹൈക്കോടതി തടഞ്ഞു. കുമാർ ബിശ്വാസിനെതിരായ എഫ്.ഐ.ആർ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് കൊണ്ട് ജസ്റ്റിസ് അനൂപ് ചിത്ക്കര ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനെതിരായി തെളിവുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ എ.എ.പിയുടെ സ്ഥാപകാംഗമായ കുമാർ ബിശ്വാസ് ഒരു അഭിമുഖത്തിൽ ഉന്നയിച്ച ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരായ എഫ്.ഐ.ആറിന് കാരണമായത്. ഒരു ദിവസം താൻ ഒരു സ്വതന്ത്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് അരവിന്ദ് കെജ്രിവാൾ തന്നോട് പറഞ്ഞതായാണ് കുമാർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത്. കെജ്‌രിവാളിന്റെ ഈ ചിന്തകളിൽ വിഘടനവാദമുണ്ടെന്ന് കുമാർ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖത്തിന്റെ ഫലമായി പഞ്ചാബ് തിരഞ്ഞെടുപ്പിൽ എ.എ.പിയുടെ വിജയത്തിൽ രോഷാകുലരായ ആളുകൾ ഏപ്രിൽ 12 ന് ആക്രമിക്കാൻ ശ്രമിച്ചതായും ചൂണ്ടിക്കാട്ടി എ.എ.പി പ്രവർത്തകർ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അക്രമികൾ ഖാലിസ്ഥാനി എന്ന് വിളിച്ചാക്ഷേപിക്കുന്ന ചില മുദ്രാവാക്യമുയർത്തിയതായും കുമാറിനെതിരെ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് കുമാർ ക്രിമിനൽ നപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഏപ്രിൽ 12 ന് നടന്ന അക്രമവും കുമാർ ബിശ്വാസ് നടത്തിയ അഭിമുഖവും തമ്മിൽ ഒരു ബന്ധവും കാണുന്നില്ലെന്നും അഭിമുഖം നൽകി 8 ആഴ്ചകൾക്ക് ശേഷം നടന്ന ഒരു സംഭവത്തെ ബന്ധിപ്പിച്ച് കുമാർ ബിശ്വാസിനെ പ്രതിയാക്കുന്നത് അസാധാരണയായ കേസുകളുടെ വിഭാഗത്തിൽ പെടുമെന്നും ജസ്റ്റിസ് അനൂപ് ചിത്ക്കര നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ കോടതി ഇടപെടാൻ വിസമ്മതിച്ചാൽ അത് നീതി നിഷേധത്തിന് കാരണമാകും. നടപടികൾ സ്റ്റേ ചെയ്ത സിംഗിൾ ജഡ്ജി കേസ് അന്തിമവാദം കേൾക്കാനായി ജുലൈ 4 ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |