SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.58 AM IST

കിറ്റിന്റെ കൂലി കിട്ടാതെ റേഷൻകട ഉടമകൾ

s

ആലപ്പുഴ : കൊവിഡ് പ്രതിസന്ധി കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് റേഷൻ വ്യാപാരികൾക്കു നൽകാമെന്നു സർക്കാർ വാഗ്ദാനം ചെയ്ത കമ്മിഷൻ തുകയുടെ വിതരണം അനിശ്ചിതത്വത്തിലായി. കിറ്റ് വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടിയിലധികം രൂപയാണ് ജില്ലയിലെ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ളത്. കിറ്റ് ഒന്നിന് ഏഴ് രൂപ നിരക്കിൽ കമ്മിഷൻ നൽകാമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. 13 മാസം കിറ്റ് കൊടുത്തതിൽ രണ്ട് മാസത്തെ കമ്മിഷൻ മാത്രമാണ് അനുവദിച്ചത്. ശേഷിച്ച 11 മാസത്തേക്കുള്ള കമ്മിഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും സർക്കാർ അത് പാലിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ജില്ലയിൽ 1240 റേഷൻ കടകൾ വഴി 65 ലക്ഷത്തിലധികം കിറ്റാണ് വിതരണം ചെയ്തത്. കിറ്റ് വിതരണം സേവനമായി കരുതണമെന്നാണ് ഇപ്പോൾ സർക്കാർ നിലപാടെന്ന് വ്യാപാരികൾ പറയുന്നു.

അധികച്ചിലവും അസഭ്യവർഷവും

 ചില റേഷൻ കടകളിൽ കിറ്റ് വിതരണത്തിന് കൂടുതൽ ജീവനക്കാരെ നിയമിച്ചു

 സൗകര്യം കുറഞ്ഞ കടകളിൽ വേറെ മുറി വാടകയ്ക്കെടുത്ത് കിറ്റുകൾ ശേഖരിച്ചു

 ഇങ്ങനെയുണ്ടായ അധികച്ചിലവ് കടക്കാരുടെ കൈകളിൽ നിന്നു വഹിച്ചു

 ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തിയപ്പോൾ പൊലീസ് നടപടി നേരിട്ട വ്യാപാരികളുമുണ്ട്

 ഡിപ്പോകളിൽ നിന്ന് കിറ്റ് എത്താൻ വൈകിയതിന് ഉപഭോക്താക്കളുടെ അസഭ്യ വാക്കുകളും കേട്ടു

 കിറ്റിലെ സാധനങ്ങളുടെ അളവ് കുറഞ്ഞതിന് പഴി കേട്ടത് റേഷൻ കടക്കാർ

ജില്ലയിൽ വിതരണം ചെയ്ത കിറ്റുകൾ : 65 ലക്ഷം

ഏഴായി, അഞ്ചായി, ഇല്ലാതായി

ഒരു കിറ്റ് വിതരണം ചെയ്യുന്നതിന് 15 രൂപയാണ് കമ്മിഷനായി സർക്കാരിനോടു വ്യാപാരികൾ ആവശ്യപ്പെട്ടതെങ്കിലും ഏഴു രൂപ നൽകാമെന്നു സമ്മതിച്ചു. പിന്നീട് അഞ്ചു രൂപ പ്രകാരമേ നൽകുകയുള്ളൂവെന്നു സർക്കാർ അറിയിച്ചപ്പോൾ അതും സമ്മതിച്ചു. 2020 ഏപ്രിൽ, മേയ് മാസത്തിൽ വിതരണം ചെയ്ത കിറ്റുകൾക്ക് ഒന്നിന് 7 രൂപ പ്രകാരം കമ്മീഷൻ ലഭിച്ചു. ശേഷിച്ച തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ സംഘടനകൾ സമീപിച്ചപ്പോൾ കൊവിഡ് അതിജീവന കിറ്റ് വിതരണം ചെയ്തതു സേവനമായി കാണണമെന്നും ഇതിനു കമ്മിഷൻ നൽകുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

കോടതിയലക്ഷ്യ ഹർജി നൽകി

പലതവണ നിവേദനം നൽകിയിട്ടും ഫലമില്ലാതായതോടെയാണ് റേഷൻ വ്യാപാരി സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത്. കമ്മിഷനായി നൽകാനുള്ള കുടിശിക രണ്ടു മാസത്തിനുള്ളിൽ നൽകാൻ ഫെബ്രുവരിയിൽ കോടതി ഉത്തരവു നൽകി. എന്നാൽ, കോടതി നിർദേശം നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തി. ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ കമ്മിഷൻ നൽകണമെന്ന മുൻ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് വീണ്ടും ഉടമകൾ കോടതിയലക്ഷ്യ ഹർജി നൽകി. വിഷയത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.

"കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ നൽകണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകണം.

- എൻ.ഷിജീർ, ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.