ആമകളെ പിടിച്ച് ചുട്ടു തിന്നുള്ള ശീലമുള്ളതിനാലാണ് ഇവരെ ആമ സംഘമെന്നു് വിളിക്കുന്നത്.
കൊച്ചി: അല്പമൊന്ന് വിയർത്തെങ്കിലും ജില്ലയെയാകെ ആശങ്കയിലാഴ്ത്തിയ 'ആമ സംഘത്തെ' പൊലീസ് ഇരുമ്പഴിക്കുള്ളിലാക്കി. രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് ആക്രിപെറുക്കലെന്ന വ്യാജേനെ കൈക്കുഞ്ഞുമായി കറങ്ങിനടന്ന് കവർച്ച നടത്തുന്ന നാടോടി സ്ത്രീകളുടെ നാലംഗസംഘം പിടിയിലായത്.
കോഴിക്കോട് തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് സുൽത്താൻബത്തേരി കേണിച്ചിറ പൂതാടി കരയിൽ മണിക്കുന്ന് വീട്ടിൽ മാരിമുത്തുവിന്റെ ഭാര്യ ദേവി (22), കേണിച്ചിറ പൂതാടി കരയിൽ മണിക്കുന്ന് വീട്ടിൽ മുത്തപ്പന്റെ ഭാര്യ കസ്തൂരി (22), കേണിച്ചിറ പൂതാടി കരയിൽ മണിക്കുന്ന് വീട്ടിൽ കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപത്തെ അമേരിക്കൻ മലയാളി പടമാടൻവീട്ടിൽ എം.സി. ജോണിന്റെ വീട്ടിൽ നിന്ന് പട്ടാപ്പകൽ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലാണ് അറസ്റ്റ്. ഇവരുടെ ഭർത്താക്കന്മാരെല്ലാം കടുത്ത മദ്യപരായതിനാൽ കുട്ടികളെ ചൈൽഡ് വെൽഫെയൽ കമ്മിറ്റിക്ക് കൈമാറി.
പ്രതികളിൽ നിന്ന് ഏതാനും പവൻ സ്വർണവും 2.27 ലക്ഷം രൂപയും കണ്ടെടുത്തു. വയനാട് സ്വദേശിയും ആക്രി വ്യാപാരിയുമായ ഗണേശനാണ് കളവ് മുതൽ വിൽക്കാൻ സഹായിച്ചത്. ഇയാളെ അഞ്ചാം പ്രതിയാക്കും. പ്രതികളുടെ ഭർത്താക്കന്മാർക്കും കവർച്ചയിൽ പങ്കുണ്ടെന്നാണ് കരുതുന്നത്.
വിഷുദിനത്തിലായിരുന്നു വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയുള്ള മോഷണം. 20 പവൻ ആഭരണങ്ങളും 3.2 ലക്ഷം രൂപയും റോളക്സ് വാച്ച് ഉൾപ്പെടെ വൻതുകയുടെ വസ്തുക്കളും അമേരിക്കൻ ഡോളറുമാണ് മോഷ്ടിച്ചത്. ജോണും ഭാര്യയും ഭാര്യാസഹോദരിയും കോവളത്തുപോയ തക്കത്തിനായിരുന്നു കവർച്ച. ഈസ്റ്ററിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച മനസിലായത്.
സമീപത്തെ വീട്ടിലെ സി.സി.ടിവി കാമറ പരിശോധിച്ചാണ് പിന്നിൽ നാടോടി സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞത്.
കവർച്ച നടത്തിയ ശേഷം പിരിഞ്ഞവരെ കോട്ടയം,വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ വിജയ് ശങ്കർ, എളമക്കര എസ്.എച്ച്.ഒ സാബുജി, സെൻട്രൽ എസ്.ഐ പ്രേംകുമാർ, എ.എസ്.ഐമാരായ അഖിൽ, ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റെജി മോൾ, എസ്.സി.പി.ഒമാരായ രാജേഷ്, ഇഗ്നേഷ്യസ്, വിനോദ്, വിനീത്, അജിലേഷ്, ഉണ്ണികൃഷ്ണൻ, ഷിഹാബ്, പ്രബലാൽ, ഷൈജി എന്നിവരുടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കൊള്ള കഴിഞ്ഞ്
വൻ ഷോപ്പിംഗ്!
കൊച്ചി: കവർച്ചക്കാരെ തേടി പൊലീസ് പരക്കം പായുമ്പോൾ ഇടപ്പള്ളിയിലെ മാളിൽ ഷോപ്പിംഗിലായിരുന്നു ആമസംഘം. പ്രമുഖ ജുവലറിയിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയാണ് ഇവർ സ്ഥലം വിട്ടത്. കൈക്കുഞ്ഞുമായി വീടിനുള്ളിൽ കയറുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കിട്ടിയതാണ് സംഘത്തെ വലയിലാക്കിയത്. എറണാകുളം സൗത്ത് ജംഗ്ഷനിലെ സി.സി.ടിവി കൂടി പരിശോധിച്ചപ്പോൾ ഇവർ കയറിയ ഓട്ടോയുടെ നമ്പർ ലഭിച്ചു.
ആലുവയിലെ ആക്രി സ്ഥാപനത്തിലാണ് ഇവരെ എത്തിച്ചതെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയിൽ വ്യാപാരിയെ ചോദ്യം ചെയ്തു. മോഷ്ടാക്കൾ ആലുവ എ.എൻ.ഡിയിൽ താമസിച്ചിരുന്നവരാണെന്ന് അറിഞ്ഞു. വീട് വാടകയ്ക്ക് എടുക്കാൻ പ്രതികൾ നൽകിയ ഐ.ഡി കർഡിന്റെ പകർപ്പും ഫോൺ നമ്പറും കിട്ടിയത് കാര്യങ്ങൾ എളുപ്പമാക്കി.
മൊബൈൽ നമ്പർ ലോക്കേഷൻ എടുത്തപ്പോഴാണ് ഇവർ ഇടപ്പള്ളിയിലെ മാളിൽ പോയിട്ടുണ്ടെന്ന് മനസിലായത്. ഒരു ടീം മാളിലെത്തി ദൃശ്യങ്ങളും ജുവലറിയിൽ നിന്ന് വാങ്ങിയ ആഭരണങ്ങളുടെ വിവരങ്ങളും ശേഖരിച്ചു. കോട്ടയം തലയോലപ്പറമ്പിൽ നിന്നായിരുന്നു ആദ്യ അറസ്റ്റ്. കുടുങ്ങിയത് അമരാവതി. ദേവിയെ ഇടുക്കി പൂപ്പാറയിൽ നിന്നും കസ്തുരിയെ വയനാട്ടിൽ നിന്നു പിടികൂടി. കോഴിക്കോട് നിന്നാണ് ദേവീ കേശവനെ വീട് വളഞ്ഞ് അറസ്റ്ര് ചെയ്തത്. പണവും ആഭരണങ്ങളും അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
കിട്ടിയ പണം കൊണ്ട് ഉത്സവങ്ങൾ കൂടിയും കുട്ടികൾക്കും വസ്ത്രങ്ങളും മറ്രും വാങ്ങിയെന്നാണ് മൊഴി. സ്വർണം പലസ്ഥലങ്ങളിലായി വിറ്രു. കവർച്ചയും കുടുംബം നോക്കലുമെല്ലാം സ്ത്രീകളാണ് നടത്തുന്നത്. രാവിലെ മുതൽ മദ്യപാനമാണ് ഭർത്താക്കന്മാരുടെ ജോലി. ഇവരും കവർച്ചയ്ക്കിറങ്ങാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |