തിരുവനന്തപുരം: നേമം വെള്ളായണി അൽതസ്ലീം വീട്ടിൽ കബീറിന്റെ മകൻ റഫീഖിനെ(24) കാറ്റാടിക്കഴ കൊണ്ട് അടിച്ചുകൊന്ന കേസിലെ 7 പ്രതികളും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി. ശിക്ഷ ഇന്ന് പ്രസ്താവിക്കും. വെള്ളായണി കാരയ്ക്കാമണ്ഡപം അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ അൻസക്കീർ(28), കാരയ്ക്കാമണ്ഡപം ശിവൻകോവിലിന് സമീപം നൗഫൽ(27), കാരയ്ക്കാമണ്ഡപം താന്നിവിള റംസാന മൻസിലിൽ ആരിഫ്(30), ആറ്റുകാൽ ബണ്ട് റോഡിൽ ശിവഭവനത്തിൽ സനൽകുമാർ എന്ന മാലിക് (27), കാരയ്ക്കാമണ്ഡപം ബി.എൻ.വി കോംപ്ലക്സിന് സമീപം ആഷർ(26), കാരയ്ക്കാമണ്ഡപം പൊറ്റവിള റോഡിൽ ആഷിഖ്(25), നേമം പുത്തൻവിളാകം അമ്മവീട് ലെയ്നിൽ ഹബീബ് റഹ്മാൻ(26) എന്നിവരെയാണ് ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഒക്ടോബർ 7നാണ് കേസിനാസ്‌പദമായ സംഭവം . ഒന്നാം പ്രതിയായ അൻസക്കീറിന്റെ അമ്മയുടെ സഹോദരനായ അബുഷക്കീറിനെ റഫീഖും സംഘവും വെട്ടിയതിലുള്ള വിരോധത്തെ തുടർന്നാണ് പ്രതികൾ റഫീഖിനെ ആക്രമിച്ചത്. രാത്രി 9.30 ഓടെ പ്രതികൾ സംഘമായെത്തി തുലവിളയിൽവച്ച് റഫീഖിനെ കാറ്റാടിക്കഴ കൊണ്ട് അടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പട്രോളിംഗിലായിരുന്ന നേമം പൊലീസ് സംഘത്തെ കണ്ടപ്പോൾ റഫീക്കിനെ റോഡിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. അബോധാവസ്ഥയിൽ കിടന്ന റഫീഖിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അടുത്ത ദിവസം പ്രതികളെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മരുതൂർ കടവ് പാലം എന്നിവിടങ്ങളിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ദൃക്സാക്ഷികളടക്കം 8 പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണയ്‌ക്കിടെ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. ഒന്നാംപ്രതി അൻസക്കീർ ധരിച്ചിരുന്ന വസ്ത്രത്തിൽ കണ്ടെത്തിയ രക്തം റഫീക്കിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായകമായി. കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ് കുമാർ ദാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പുനരന്വേഷണമാവശ്യപ്പെട്ട് റഫീഖിന്റെ പിതാവ് കബീർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ജെ.കെ.ദിനിലിന്റെ നേതൃത്വത്തിൽ പുനരന്വേഷണം നടത്തുകയായിരുന്നു. പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, രാഖിആർ.കെ, ദേവികാ അനിൽ എന്നിവർ ഹാജരായി. 47 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും, 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |