കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസിലെ പ്രമുഖ നേതാവിനെ കളം മാറ്റാൻ നീക്കം. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. കെ.എസ്. അരുൺകുമാറിനെ നിർദ്ദേശിച്ചെങ്കിലും പ്രഖ്യാപനം മാറ്റിയത് കോൺഗ്രസ് നേതാവിന്റെ സമ്മതം ഉറപ്പിക്കാൻ വേണ്ടിയെന്നാണ് അഭ്യൂഹം.
ക്രൈസ്തവ സമുദായാംഗമായ കെ.പി.സി.സി ഭാരവാഹിയുമായാണ് ചർച്ച. തൃക്കാക്കരയിൽ സീറ്റ് പ്രതീക്ഷിച്ച നേതാവിനെ കളം മാറ്റാനാണ് നീക്കം. ഇക്കാര്യം സി.പി.എം വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായ അരുൺകുമാറാണ് സി.പി.എമ്മിന്റെ പരിഗണനയിൽ മുന്നിലുള്ളത്. ഇന്നലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിനിടെ അരുൺകുമാർ സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണമുണ്ടായി. സി.പി.എം ഗ്രൂപ്പുകളിലും വാർത്തയും ഫോട്ടോയും നിറഞ്ഞു. തൃക്കാക്കരയിൽ പ്രവർത്തകർ ചുവരെഴുത്തും ആരംഭിച്ചു.ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് പ്രവർത്തകർ പ്രചാരണം ആരംഭിച്ചതിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ജില്ലാ നേതാക്കളെ അതൃപ്തി അറിയിച്ചു. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന നടപടികൾ പൂർത്തിയായില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടേറിയറ്റിന്റെയും നിർദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റും എൽ.ഡി.എഫ് യോഗവും അംഗീകരിച്ച ശേഷം പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ചുവരെഴുത്തുകൾ നിറുത്തി.
സാമൂഹ്യ മാദ്ധ്യമങ്ങളിലെ പോസ്റ്റുകളും പ്രവർത്തകർ പലരും പിൻവലിച്ചു.
നടപടികൾ പൂർത്തിയാക്കി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി. രാജീവും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജും അറിയിച്ചു. . അരുൺകുമാറിനെ മാദ്ധ്യമങ്ങൾ പ്രഖ്യാപിച്ചതാണെന്നും ,പാർട്ടിയല്ലെന്നും നേതാക്കൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |