അപകടം ചെറുവത്തൂരിനടുത്ത് മട്ടലായിയിൽ
ചെറുവത്തൂർ : ദേശീയ പാതയിൽ ചെറുവത്തൂരിനടുത്ത് മട്ടലായിയിൽ സ്വകാര്യബസ് തലകീഴായി മറിഞ്ഞു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കാസർകോട് നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തുന്ന ഫാത്തിമ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ചെറുവത്തൂർ ടെക്നിക്കൽ സ്കൂൾ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. ചന്തേര പൊലീസും നടക്കാവിൽ നിന്നെത്തിയ അഗ്നിശമന സേന അംഗങ്ങളും ചേർന്ന് ബസിനുള്ളിൽ കുരുങ്ങിയ മുഴുവൻ യാത്രക്കാരെയും പുറത്തെത്തിച്ചു. അമിത വേഗതയിലെത്തിയ ബസ് മുൻപിലുള്ള കെ.എസ്.ആർ.ടി.സി. ബസിനെ ഓവർ ടേക്ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചെന്നാണ് വിവരം. മുപ്പതോളം പേർക്ക് അപകടത്തിൽ പരിക്കു പറ്റി. സരിത കടന്നപ്പള്ളി, കെ.രവീന്ദ്രൻ കാങ്കോൽ, സീമ വെള്ളൂർ , പ്രദീപ് ചൂരി കൊവ്വൽ , ജ്യോതിഷ് വയനാട്, ഗോകുൽ , ശ്യാമിലി കണ്ണൂർ, മിനി ബന്തുടുക്ക, മൃദുല , ജബ്ബാർ , ജോബി ഫ്രാൻസിസ് ആനക്കൽ , സലിം പഴയങ്ങാടി , ശ്രീ ജ കാങ്കോൽ തുടങ്ങിയവർക്കാണ് പരിക്കു പറ്റിയിട്ടുള്ളത്. പരിക്കു പറ്റിയവരെ പയ്യന്നൂർ, ചെറുവത്തൂർ എന്നിവിടങ്ങളിലെ ഗവ. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തേഞ്ഞുതീരാറായ ടയറിൽ മരണപ്പാച്ചിൽ
സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ സ്വകാര്യബസിന്റെ ടയറുകൾ ഏതാണ്ട് തേഞ്ഞുതീരാറായ അവസ്ഥയിലായിരുന്നു. ജൂനിയർ ടെക്നിക്കൽ സ്‌കൂളിന് മുന്നിലെ ഇറക്കത്തിൽ ബ്രേക്ക് കിട്ടാതായപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.
കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികളും യാത്രക്കാരും പറയുന്നുണ്ട്. അമിതവേഗത കാരണം ഇറക്കത്തിലെ വളവിൽ ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിടുകയായിരുന്നു. ഏത് നിമിഷവും പൊട്ടാൻ പാകത്തിൽ ഉണ്ടായിരുന്ന ടയറുകൾ ഉപയോഗിച്ചാണ് ബസ് നിറയെ യാത്രക്കാരുമായി ദീർഘ ദൂര സർവ്വീസ് നടത്തിയത്. ബസിന്റെ സ്റ്റെപ്പിനിയിൽ ഉണ്ടായിരുന്ന ടയറും പഴയതു തന്നെ.
രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ ജീവനക്കാരോട് ഇതെചൊല്ലി രോഷം പ്രകടിപ്പിച്ചു.വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിനോടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നാട്ടുകാർ പരാതിയായി ഉന്നയിച്ചു. ഇത്തരത്തിലുള്ള ബസുകൾക്ക് ഫിറ്റ് നസ് സർട്ടിഫിക്കറ്റ് നൽകുന്ന മോട്ടോർ വാഹന വകുപ്പിന് എതിരെയും നാട്ടുകാരിൽ ചിലർ തിരിഞ്ഞു. ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ, എസ് ഐ ദിവാകരൻ, ഹൈവേ പൊലീസ് എസ്. ഐ ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി പ്രസന്ന കുമാരി, മറ്റു ജനപ്രതിനിധികൾ എന്നിവരും സംഭവ സ്ഥലത്തെത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |