ന്യൂഡൽഹി:കാശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ വാർത്താ സമ്മേളനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബും പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും വിലക്കേർപ്പെടുത്തിയെന്നാണ് വിവേക് അഗ്നിഹോത്രിയുടെ ആരോപണം.
ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം റദ്ദാക്കിയതായി ഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബ് വിവേകിനെ അറിയിക്കുകയായിരുന്നു. എന്നാൽ പ്രമോഷണൽ പരിപാടിയായതിനാലാണ് പരിപാടി റദ്ദാക്കിയതെന്ന് ക്ലബ്ബ് എഫ്.സി.സി സൗത്ത് ഏഷ്യ അറിയിച്ചു. കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു എഫ്.സി.സി സൗത്ത് ഏഷ്യ പ്രസിഡന്റ് മുനീഷ് ഗുപ്തയുടെ പ്രതികരണം. തുടർന്ന് ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ പത്രസമ്മേളനം നടത്തുമെന്ന് വിവേക് അറിയിച്ചു. എന്നാൽ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും അനുകൂലിച്ചില്ലെന്ന് വിവേക് പറയുന്നു. തുടർന്ന് നഗരത്തിലെ നക്ഷത്ര ഹോട്ടലിലെ തുറന്ന വേദിയിൽ ഇന്ന് 3.30 ന് പത്ര സമ്മേളനം നടത്തുമെന്നാണ് വിവേക് അഗ്നിഹോത്രി അറിയിച്ചിരിക്കുന്നത്.
ചില ദേശവിരുദ്ധ ശക്തികളാണ് എനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റമാണിത്. ഇതിനെ ഒരിക്കലും അനുകൂലിക്കാനാവില്ല. തുറന്ന വേദിയിൽ വാർത്താ സമ്മേളനം നടത്തി ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യങ്ങളും ശക്തമായി നേരിടും. വിവേക് അഗ്നിഹോത്രി പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിദേശ മാദ്ധ്യമങ്ങൾ
ഞാനുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഫോറിൻ കറസ്പോണ്ടൻ്റ്സ് ക്ലബ്ബ് എന്നെ ക്ഷണിച്ചത്. ഇന്ന് വൈകുന്നേരം 7 മണിക്ക് പത്രസമ്മേനം നിശ്ചയിച്ചു. എന്നാൽ ചൊവ്വാഴ്ച്ച അവരുടെ പ്രസിഡന്റ് എന്നെ വിളിച്ചു. പത്രസമ്മേളനത്തെ ചില മാദ്ധ്യമങ്ങൾ ശക്തമായി എതിർക്കുകയും കൂട്ട രാജി ഭീഷണി മുഴക്കുകയും ചെയ്തതിനാൽ പത്ര സമ്മേളനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. വിവേക് അഗ്നിഹോത്രി പറഞ്ഞു.
ഇന്ന് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ ആരുടെയും പത്രസമ്മേളനം തീരുമാനിച്ചിട്ടില്ലെന്ന് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമെ ക്ലബ്ബിൽ പത്രസമ്മേളനം നടത്താൻ കഴിയു. ക്ലബ്ബിന്റെ ഒരു അംഗം വഴി വേണം പത്രസമ്മേളനം ബുക്ക് ചെയ്യാനെന്നും ക്ലബ്ബ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |