കണ്ണൂർ:ഗുണ്ടകളെ ഒതുക്കുന്നതിനായി ചുമത്തുന്ന കാപ്പ രാഷ്ട്രീയ അക്രമകേസുകളിലും നോൺവയലൻസ് കേസുകളിലും ഉപയോഗിക്കാൻ പൊലീസ്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ ജയിലിൽ അടയ്ക്കുന്നതിനായി കാപ്പ ചുമത്താനുള്ള നിർദ്ദേശം ഇതിന്റെ ഭാഗമായാണ് ഉയർന്നുവന്നത്. എന്നാൽ ഈ ശുപാർശയിൽ നിയമപരമായ ചില തടസങ്ങളുണ്ടെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. അർജുൻ ഒരു കേസിൽ മാത്രമാണ് നിലവിൽ പ്രതിയായിട്ടുള്ളതെന്നാണ് തടസങ്ങളിലൊന്ന്.
നേരത്തെ ചില രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സ്‌റ്റേഷൻ ജാമ്യം ലഭിച്ച പെറ്റി കേസുകൾ മാത്രമാണുണ്ടായിരുന്നത്.സ്വർണക്കടത്ത് കേസിനു ശേഷം അർജ്ജുൻ മറ്റൊരു കേസിലും പ്രതിയായിരുന്നിട്ടില്ല. എന്നാൽ മൂന്നാഴ്ച മുൻപ് ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാപ്രസിഡന്റ് മനുതോമസിനെതിരെ ഫേസ് ബുക്കിൽ വിമർശനമുന്നയിച്ചതിനും കണ്ണൂർ ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞതിനും ജില്ലാസെക്രട്ടറി എം.ഷാജർ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
ഇപ്പോൾ ആയങ്കിക്കെതിരെ കേസെടുത്തതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പാർട്ടിക്ക് അനഭിമതനായ ആയങ്കി താൻ പത്രസമ്മേളനം വിളിച്ചുചില രഹസ്യങ്ങൾ വിളിച്ചു പറയുമെന്ന് ഭീഷണിമുഴക്കിയിരുന്നു. പിന്നീട് ഇതു പിൻവലിച്ചെങ്കിലും ആയങ്കിയെ ഒതുക്കാൻ ഇതുകാരണമായിട്ടുണ്ടെന്നാണ് വിവരം. സി.പി. എം സൈബർ പോരാളിയായി സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന അർജുൻ ആയങ്കിയെയും ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനും തള്ളിപറഞ്ഞിട്ടുണ്ട്. കാപ്പ പ്രയോഗിക്കാനുള്ള ശുപാർശ ജില്ലാമജിസ്‌ട്രേറ്റു കൂടിയായ കളക്ടർ അംഗീകരിക്കുമോയെന്ന കാര്യത്തിലും നിലവിൽ സംശയമുണ്ട്. ആഭ്യന്തരവകുപ്പ് സമ്മർദ്ദം ചെലുത്തി അംഗീകരിപ്പിച്ചാൽ ആയങ്കി വീണ്ടും അഴിക്കുള്ളിലായേക്കും.നേരത്തെ കാപ്പചുമത്തി പേരാവൂരിലെ പോപ്പുലർഫ്രണ്ട് പ്രവർത്തകനെയും പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകനെയും അറസ്റ്റുചെയ്തു ജയിലിൽ അടച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |