ന്യൂഡൽഹി: റോഡരികിലെ അനധികൃത നിർമ്മാണങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കാനുള്ള ഡൽഹി സൗത്ത് മുനിസിപ്പൽ കോർപറേഷൻ നടപടികൾക്ക് തുടക്കം. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ ജഹാംഗീർ പുരിയിലെ ഒഴിപ്പിക്കൽ വിവാദമായതിനെ തുടർന്ന് സുപ്രീംകോടതി ഇടപെട്ട് നിറുത്തിവച്ചിരുന്നു.
മെയ് 13 വരെ നീണ്ടുനിൽക്കുന്ന നടപടികളുടെ ഭാഗമായി തെക്കൻ ഡൽഹിയിലെ തുഗ്ളക്കാബാദിൽ കർണി സിംഗ്ഷൂട്ടിംഗ് റേഞ്ചിന് സമീപം, മെഹ്‌റൗളി-ബദർപൂർ റോഡ് എന്നിവിടങ്ങളിലാണ് പൊലീസ് അകമ്പടിയോടെ ബുൾഡോസറുകളുമായി മുനിസിപ്പൽ അധികൃതർ ഇന്നലെ ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. നടപടിക്ക് മുമ്പ് നോട്ടീസ് നൽകിയിരുന്നു.
ഇന്നും നാളെയുമായി കാളിന്ദികുഞ്ച്, ജാമിയാനഗർ, ശ്രീനിവാസ പുരി, ഒാഖ്‌ല റെയിൽവെ സ്റ്റേഷൻ ഭാഗങ്ങളിലും ഒഴിപ്പിക്കൽ തുടരും. പൗരത്വനിയമത്തിനെതിരായ സമരത്തിലൂടെ ശ്രദ്ധ നേടിയ ഷഹീൻബാദിൽ അടുത്തയാഴ്ചയാണ് നടപടി. സരിതാ വിഹാർ, ജയ്‌ത്പൂർ, ലൽജ്‌പത് നഗർ, ബദർപൂർ, ഗ്രെയിറ്റർ കൈലാഷ്, ദ്വാരക, വസന്ത് കുഞ്ച്, വികാസ് പുരി തുടങ്ങിയ മേഖലകളിലും കയ്യേറ്റം ഒഴിപ്പിക്കുമെന്ന് സൗത്ത് മുനിസിപ്പൽ കോർപറേഷൻ മേയർ മുകേഷ് സൂര്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |