വിശദരൂപരേഖ ഒരു വർഷത്തിനകം
കൊല്ലം: കൊല്ലം പോർട്ടും റെയിൽവേ സ്റ്റേഷനും ബന്ധിപ്പിച്ച് റെയിൽവേ ലൈൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിശദരൂപരേഖ ഒരു വർഷത്തിനകം തയ്യാറാകും. രൂപരേഖ തയ്യാറാക്കാനുള്ള കാലാവധി കേന്ദ്ര സർക്കാർ ഏജൻസിയായ ഇന്ത്യൻ പോർട്ട് റെയിൽ കോർപ്പറേഷന് ഒരുവർഷം കൂടി നീട്ടിനൽകാൻ തുറമുഖ വകുപ്പിൽ ധാരണയായി.
റെയിൽപാത വരുന്നതോടെ കൊല്ലം പോർട്ട് കേന്ദ്രീകരിച്ചുള്ള ചരക്ക് നീക്കം ഉയരുമെന്നാണ് കണക്കുകൂട്ടൽ. കൂടുതൽ ഭാരവം വഹിക്കുന്ന വമ്പൻ ചരക്ക് കപ്പലുകൾ അടുപ്പിക്കാനുള്ള ആഴവും കൊല്ലം തുറമുഖത്തിനുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗുഡ്സ് ട്രെയിനിൽ കൊല്ലം തുറമുഖത്ത് ചരക്ക് എത്തിച്ച ശേഷം കപ്പൽ മാർഗം വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനൊപ്പം കപ്പലിൽ എത്തിക്കുന്ന ചരക്ക് ട്രെയിൻ മാർഗം ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. റെയിൽപാത യാഥാർത്ഥ്യമായാൽ കേരളത്തിലേക്കുള്ള എഫ്.സി.ഐയുടെ ഭക്ഷ്യധാന്യങ്ങളുടെ നീക്കത്തിന്റെ വലിയൊരു ഭാഗം കൊല്ലം തുറമുഖം വഴിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോൾ കൊച്ചിയിലെത്തിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ, വളം എന്നിവയുടെ നീക്കവും കൊല്ലം കേന്ദ്രീകരിച്ചാകാൻ സാദ്ധ്യതയുണ്ട്.
എമിഗ്രേഷൻ പോയിന്റ് സജ്ജമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ അനുമതി തേടി സംസ്ഥാന സർക്കാർ ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചേക്കും. കൗണ്ടറുകളുടെ ഫർണിഷിംഗ് മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രാഥമിക സർവേ പൂർത്തിയാക്കി
1. റെയിൽവേ ലൈൻ അലൈൻമെന്റ് തയ്യാറാക്കാൻ ഇന്ത്യൻ പോർട്ട് റെയിൽ കോർപ്പറേഷൻ സംഘം വൈകാതെ കൊല്ലം സന്ദർശിക്കും
2. നേരത്തെ ഡ്രോൺ മുഖാന്തിരം പ്രാഥമിക സർവേ നടത്തി
3. നഗരഹൃദയമായതിനാൽ കാര്യമായ സ്ഥലമേറ്റെടുക്കൽ ഇല്ലാതെയുള്ള ഡി.പി.ആർ തയ്യാറാക്കാനാണ് ആലോചന
4. സാഗർമാല പദ്ധതിയിൽ നിന്നാകും പണം വകയിരുത്തുക
5. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഡി.പി.ആർ തയ്യാറാക്കാൻ കാലാവധി നീട്ടിനൽകിയത്
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ഓഫീസ് ആരംഭിക്കാൻ ആറ് കൗണ്ടറുകളുള്ള കെട്ടിടം സജ്ജമായതായി സർക്കാരിന് റിപ്പോർട്ട് നൽകി.
കേരള മാരിടൈം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |