യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ ഫൈനലിൽ
സെമിയിൽ ഇരുപാദങ്ങളിലുമായി വിയ്യാറയലിനെ 5-2ന് വീഴ്ത്തി
വിയ്യാറയൽ: രണ്ടാം പാദ സെമിയിൽ തുടക്കത്തിൽ ഒന്നു ഞെട്ടിയെങ്കിലും പതറാതെ പൊരുതിക്കയറി വിയ്യാറയലിനെ 3-2ന് കീഴടക്കി ലിവർപൂൾ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കടന്നു. സെമിയിൽ ഇരുപാദങ്ങളിലുമായി 5-2നാണ് ലിവർപൂൾ വിയ്യാറയലിനെ മറികടന്നത്. ആദ്യാപദത്തിൽ സ്വന്തം മൈതാനത്ത് ലിവർ 2-0ത്തിന്റെ ജയം നേടിയിരുന്നു.
കഴിഞ്ഞ ദിവസം വിയ്യാറയലിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ആദ്യ പകുതിയിൽ 2 ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് ലിവർപൂൾ തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. ഫാബീഞ്ഞോ, ലൂയിസ് ഡിയാസ്, സാദിയോ മാനേ എന്നിവരാണ് ലിവറിനായി ലക്ഷ്യം കണ്ടത്. ഡിയ, കോക്വലിൻ എന്നിവരാണ് വിയ്യാറയലിന്റെ സ്കോറർമാർ. 85-ാം മിനിട്ടിൽ എറ്റിന്നെ കാപോവു രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും വാങ്ങി മടങ്ങിയതിനാൽ പത്തുപേരുമായാണ് വിയ്യാറയൽ മത്സരം പൂർത്തിയാക്കിയത്.
മത്സരത്തിന്റെ മൂന്നാം മിനിട്ടിൽ തന്നെ കാപോവുവിന്റെ പാസിൽ നിന്ന് ഡിയ വിയ്യാറയലിന്റെ ആദ്യ ഗോൾ നേടി.41-ാം മിനിട്ടിൽ കോക്വലിൻ വിയ്യാറയലിന്റെ ലീഡുയർത്തിയതോടെ ഗാലറി ആവേശത്തിമിർപ്പിലായി. കാപോവു തന്നെയാണ് രണ്ടാം ഗോളിനും അസിസ്റ്റ് നൽകിയത്. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇരുപാദങ്ങളിലേയും സ്കോർ 2-2 ന് സമനിലയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ക്ലോപ്പ് തന്ത്രങ്ങൾ മാറ്റിയതോടെ കളിമാറി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡിയാഗോ ജോട്ടയ്ക്ക് പകരം ഡിയാസിനെ കളത്തിലിറക്കാനുള്ള ക്ലോപ്പിന്റെ തീരുമാനം നിർണായകമായി. ആക്രമണം കടുപ്പിച്ച ലിവർ 62-ാം മിനിട്ടിൽ ഫാബീഞ്ഞോയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. അഗ്രിഗേറ്റിലും ഒരു ഗോളിന്റെ ലീഡ് നേടി (3-2). അഞ്ച് മിനിട്ടിനുള്ളിൽ അലക്സാണ്ടർ അർനോൾഡിന്റെ ക്രോസ് തലകൊണ്ട് ഗോളാക്കി ഡിയാസ് ലിവറിനെ രണ്ടാം പാദത്തിൽ ഒപ്പമെത്തിച്ചു. അവരുടെ ആകെ ലീഡ് 4-2 എന്ന നിലയിലായി. തിരിച്ചടിക്കാനുള്ള വ്യഗ്രതയിൽ പ്രതിരോധം മറന്ന വിയ്യാറയലിന്റെ പിഴവിൽ നിന്നാണ് മാനേ മൂന്നാം ഗോൾ കണ്ടെത്തിയത്. പെനാൽറ്റി ബോക്സും കടന്ന് തന്നെ തടയാനെത്തിയ വിയ്യാറയൽ ഗോളി റൂയിയെ സമർത്ഥമായി കബളിപ്പിച്ച് മാനേ പന്ത് ആളൊഴിഞ്ഞ പോസ്റ്റിൽ എത്തിക്കുകയായിരുന്നു. ബയേൺ മ്യൂണിക്കിന്റേയും യുവന്റസിന്റേയുമെല്ലാം വെല്ലുവിളി മറികടന്ന് സ്വപ്നസമാനമായ കുതിപ്പ് നടത്തിയ വിയ്യാറയലിന്റെ കിരീട സ്വപ്നങ്ങൾ സെമിയിൽ തകർന്നെങ്കിലും തല ഉയർത്തി തന്നെയാണ് ഉനെയ് എംറിയും കുട്ടികളും മടങ്ങുന്നത്.
നോട്ട് ദ പോയിന്റ്
ഒരു സീസണിൽ യൂറോപ്യൻചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവയുടെ ഫൈനലിൽ എത്തുന്ന ആദ്യ ഇംഗ്ലീഷ് ക്ലബാണ് ലിവർപൂൾ
10-യൂറോപ്യൻ കപ്പ് /ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ പത്താം ഫൈനൽ പ്രവേശനമാണിത്.
139- ലിവർപൂൾ അവരുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ സീസണാണിത്. സീസണിലെ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 57 മത്സരങ്ങളിൽ നിന്ന് 159 ഗോളുകൾ ലിവർപൂൾ നേടിക്കഴിഞ്ഞു.
ലിവർപൂളിനായി ഫാബിഞ്ഞോയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു വിയ്യാറയലിനെതിരെ നേടിയത്.
15- ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ സാദിയോ മാനേയുടെ 15 -ാം ഗോളായിരുന്നു വിയ്യാറയലിനെതിരെ നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആഫ്രിക്കൻ താരമെന്ന റെക്കാഡ് ദിദിയർ ദ്രോഗ്‌ബയെ മറികടന്ന് മാനേ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |