ഹൈദരാബാദ്: സഹപാഠിയായ മുസ്ളീം യുവതിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ അക്രമികൾ കുത്തിക്കൊന്നു. ഹൈദരാബാദിനുസമീപം സരൂർനഗറിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കാർ ഷോറൂമിലെ ജീവനക്കാരനായ നാഗരാജ് എന്നായാളാണ് കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ബൈക്കിലെത്തിയ അക്രമികൾ നാഗരാജിനെ കുത്തിവീഴ്ത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്നാണ് നാഗരാജിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
രണ്ടുമാസം മുമ്പാണ് 23 കാരിയായ സയ്യിദ് അഷ്രിൻ സുൽത്താനയെ (പല്ലവി) നാഗരാജ് വിവാഹം കഴിച്ചത്. കോളേജ് കാലംമുതൽ പ്രണയത്തിലായിരുന്ന ഇരുവരും ഓൾഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറിൽ വച്ചായിരുന്നു വിവാഹിരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം എന്നാണ് റിപ്പോർട്ട്.തങ്ങളുടെ എതിർപ്പവഗണിച്ച് വിവാഹം നടത്തിയതിൽ പല്ലവിയുടെ ബന്ധുക്കൾക്ക് അമർഷമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് നാഗരാജിന്റെ ബന്ധുക്കൾ പറയുന്നത്.
കൊലപാതകത്തെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നിർവഹണത്തിലും പങ്കുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് തെലങ്കാനയിലെ ബിജെപി എംഎൽഎ രാജ സിംഗും ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളിൽ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്നുമാണ് പൊലീസ് പറയുന്നത്. പ്രണയ വിവാഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീധർ റെഡ്ഡി വ്യക്തമാക്കി. ദുരഭിമാന കൊലയാണെന്ന് സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |