തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. മാനേജ്‌മെന്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും എ.ഐ.ടി.യു.സിയും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘും ഇന്ന് അർദ്ധ രാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. കൂടുതൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കും.
അതേസമയം പണിമുടക്ക് നേരിടാൻ മാനേജ്മെന്റ് ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഇന്ന് ജോലിക്കെത്തവരുടെ വേതനം മേയിലെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകർ പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു
ഇക്കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും കെ എസ് ആർ ടി സി മാനേജ്മെന്റ് ജീവനക്കാരെ പട്ടിണിക്കിട്ടെന്നും ഈ മാസവും ശമ്പളം ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് മനസിലായതോടെയാണ് സമരത്തിനിറങ്ങുന്നതെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ശ്രമമില്ലെന്നും ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണമെന്നും സമരം ചെയ്യുന്ന ജീവനക്കാർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |