പൂരം വെടിക്കെട്ടിന് നേതൃത്വം നൽകുന്ന ആദ്യ വനിത
തൃശൂർ: തൃശൂർ പൂരത്തിൽ കരിമരുന്ന് വിസ്മയമൊരുക്കാനുള്ള തിരുവമ്പാടിക്കാരുടെ നിയോഗം ഏറ്റെടുക്കുന്നതിന്റെ സന്തോഷപൂരത്തിലാണ് ഷീന (42). പൂരം വെടിക്കെട്ടിന് നേതൃത്വം നൽകുന്ന ആദ്യവനിതയെന്ന റെക്കാഡും ഇതോടെ ഷീനയ്‌ക്ക് സ്വന്തമാകും. മൂന്ന് മാസം മുമ്പാണ് ഷീനയ്‌ക്ക് ലൈസൻസ് ലഭിച്ചത്. തുടർന്നാണ് തിരുവമ്പാടിയുടെ കരാറെടുത്തത്.
വെടിക്കെട്ട് രംഗത്ത് വനിതാലൈസൻസികളുണ്ടെങ്കിലും അവർക്കാർക്കും തൃശൂർ പൂരത്തിൽ അവസരം ലഭിച്ചിട്ടില്ല. പാരമ്പര്യമായി വെടിക്കെട്ടു ജോലിക്കാരായ എരുമപ്പെട്ടി കുണ്ടന്നൂർ പന്തലങ്കാട്ടിൽ സുരേഷുമായുള്ള വിവാഹശേഷമാണ് ഷീനയും കരിമരുന്നുകളോട് അടുത്തത്.
21 വർഷമായി സുരേഷിന്റെ വലം കൈയാണ് ഷീന. ഇപ്പോൾ സ്വയമായി പടക്കവും കുടയമിട്ടുമുണ്ടാക്കും. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുമെന്ന് സുരേഷും അടിവരയിട്ട് പറയുന്നു. സാമ്പിളുൾപ്പെടെ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പിലാണ് ഷീന.
കാൽ നൂറ്റാണ്ടത്തെ തിരുവമ്പാടി ബന്ധം
കാൽ നൂറ്റാണ്ടിലേറെയായി സുരേഷും കുടുംബവുമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് നടത്തുന്നത്. എട്ടിന് പാറമേക്കാവുമായുള്ള സൗഹൃദ വെടിക്കെട്ട് മത്സരത്തിൽ മിന്നും പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഷീന. കുണ്ടന്നൂർ തെക്കേക്കരയിലെ വെടിക്കോപ്പു നിർമ്മാണത്തിന്റെ മേൽനോട്ടവും ഷീനയ്‌ക്കാണ്. പൂരത്തിന് നേതൃത്വം നൽകുന്നവർക്കുള്ള യുവസംസ്‌കാരയുടെ ആദരവും ഷീനക്ക് ലഭിച്ചു. മക്കൾ: സോന, ശ്യാം വിദ്യാർത്ഥികൾ
'തിരുവമ്പാടിയുടെ വെടിക്കെട്ടിന് നേതൃത്വം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇതെന്റെ ഭാഗ്യമാണ്. എല്ലാം നന്നായി നടക്കണമെന്നാണ് പ്രാർത്ഥന".
- ഷീന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |