തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തോറ്റാൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള നട്ടെല്ല് മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുമോ എന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം.
കെവി തോമസ് അടഞ്ഞ അദ്ധ്യായമാണെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും സുധാകരൻ പരഞ്ഞു. കെ വി തോമസ് എൽ ഡി എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാലും ഒന്നും സംഭവിക്കില്ലെന്നും അഞ്ച് വോട്ട് പിടിക്കാൻ പോലും കെ വി തോമസിന് സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
തൃക്കാക്കരയിൽ ഒരു സജീവ പാർട്ടി പ്രവർത്തകനെ നിർത്തേണ്ടതിന് പകരം എന്തുകൊണ്ടാണ് സിപിഎം ഒരു ഡോക്ടറെ നിർത്തിയതെന്നും സുധാകരൻ ചോദിച്ചു. തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷമുണ്ടെന്നും അത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞു.
ഇന്ന് വൈകിട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗ്‌ദ്ധനായ വാഴക്കാല സ്വദേശി ഡോ. ജോ ജോസഫിനെ ഇടതുപക്ഷം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. മുത്തുപോലത്തെ സ്ഥാനാർത്ഥിയെന്നാണ് അദ്ദേഹത്തെ ഇ പി ജയരാജൻ വിശേഷിപ്പിച്ചത്. സി പി എമ്മിന്റെ സ്ഥാനാർത്ഥിയായിട്ടായിരിക്കും അദ്ദേഹം മത്സരിക്കുക.
തൃക്കാക്കരയിൽ ഇടത് മുന്നണി വൻ വിജയം നേടുമെന്ന പ്രതീക്ഷ ഇപി ജയരാജൻ പങ്കുവച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കാലതാമസം ഉണ്ടായത് നടപടി പൂർത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |