തിരുവനന്തപുരം: കൽക്കരിക്ഷാമം മൂലമുള്ള വൈദ്യുതി പ്രതിസന്ധി നവംബർ വരെ തുടർന്നേക്കാമെന്നതിനാൽ ജലവൈദ്യുത പദ്ധതികളിലൂടെ 1500 മെഗാവാട്ട് അധികം ഉത്പാദിപ്പിച്ച് കുറവ് നികത്തുന്നത് ഉൾപ്പെടെയുള്ള ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. അതേസമയം, നിലവിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൽക്കരിക്ഷാമം കൂടാതെ താപനിലയങ്ങളുടെ നിയന്ത്രണം സ്വകാര്യമേഖലയിലേക്ക് പോകുന്നതോടെ അവയെ ആശ്രയിച്ചുള്ള വൈദ്യുതി വിതരണ സംവിധാനം ഏത് നിമിഷവും പ്രതിസന്ധിയിലാവും. ഇത് മറികടക്കാൻ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കേണ്ടിവരും. സംസ്ഥാനത്ത് 3000 ടി.എം.സി ജലം കിട്ടുന്നുണ്ട്. ഇപ്പോൾ 300 ടി.എം.സി പോലും ഉപയോഗിക്കുന്നില്ല. 2000 ടി.എം.സി വരെ ഉപയോഗിക്കാനാകുമെന്നാണ് പഠനറിപ്പോർട്ടുകൾ.
എന്നാൽ, പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ഉത്പാദനത്തിലേക്ക് കടക്കാനാവില്ല.
സംസ്ഥാനത്തെ ഉപഭോഗം
ഒരു വർഷം : 25,416
ഇവിടെ ഉത്പാദിപ്പിക്കുന്നത്: 10,516
പുറമെ നിന്ന് വാങ്ങുന്നത്: 14,900
(ദശലക്ഷം യൂണിറ്റ് കണക്കിൽ)
പ്രതിദിന കുറവ് 400 മെഗാവാട്ട്
രാത്രിയിൽ കുറവ് വരുന്ന 400 മെഗാവാട്ട് പ്രതിദിന വൈദ്യുതിക്കമ്മി മറികടക്കാൻ 20 രൂപ വരെ യൂണിറ്റിന് നൽകി വാങ്ങുന്നതിനാൽ നാലുകോടിയോളം രൂപയുടെ അധിക ബാദ്ധ്യതയുണ്ട്. ഇടുക്കി രണ്ടാംഘട്ടം, ശബരിഗിരി തുടങ്ങിയ വൻകിടപദ്ധതികളിലൂടെയും എട്ടോളം ചെറുകിട പദ്ധതികളിലൂടെയും 1500 മെഗാവാട്ട് വൈദ്യുതിയും സോളാർ പദ്ധതികളിലൂടെ 3000 മെഗാവാട്ട് വൈദ്യുതിയുമാണ് സർക്കാരിന്റെ ലക്ഷ്യം.
അതിരപ്പിള്ളിയിൽ കണ്ണില്ല
അതിരപ്പിളളി പദ്ധതി വീണ്ടും ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മന്ത്രി ഉത്തരം പറഞ്ഞില്ല. എന്നാൽ, അതിരപ്പിള്ളി വിവാദമുയർത്തി മറ്റനേകം പദ്ധതികൾ പ്രതിസന്ധിയിലാക്കുന്ന സമീപനമാണിവിടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
നിരക്ക് വർദ്ധന ഒഴിവാക്കാനാവില്ല
കെ.എസ്.ഇ.ബിക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 1466 കോടിരൂപയുടെ പ്രവർത്തന ലാഭം നേടാനായെങ്കിലും സഞ്ചിത നഷ്ടം കണക്കാക്കുമ്പോൾ നിരക്ക് വർദ്ധന ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. 2011ന് ശേഷം ആദ്യമായാണ് പ്രവർത്തനലാഭം നേടുന്നത്. 2020-21ൽ 1822 കോടിയായിരുന്നു നഷ്ടം. കൂടാതെ 14,000 കോടിയുടെ സഞ്ചിതനഷ്ടവുമുണ്ട്. മികച്ച ഡാം മാനേജ്മെന്റ്, വിലകൂടിയ വൈദ്യുതിവാങ്ങാതെ ജലവൈദ്യുതി ഉപയോഗിക്കൽ, വിലകുറയുമ്പോൾ ജലവൈദ്യുതി ഉപഭോഗം കുറയ്ക്കൽ തുടങ്ങിയ പ്രവർത്തനരീതിയിലൂടെയാണ് ലാഭം കൈവരിക്കാനായത്.
വാർത്താസമ്മേളനത്തിൽ കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയുമായ ഡോ. ബി. അശോക്, വൈദ്യുതിവകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, അനെർട്ട്, ഇ.എം.സി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ മേധാവികളും കെ.എസ്.ഇ.ബി ഡയറക്ടർമാരും പങ്കെടുത്തു.
ആദ്യ സൗജന്യ വൈദ്യുതി പദ്ധതി
കുഴൽമന്ദത്ത്3 മാസത്തിനകം
തലസ്ഥാനത്തെ സോളാർ നഗരമാക്കും
തിരുവനന്തപുരം: പാവപ്പെട്ടവർക്കുവേണ്ടി സംസ്ഥാനത്തെ ആദ്യ സൗജന്യ വൈദ്യുതി പദ്ധതി പാലക്കാട്ടെ കുഴൽമന്ദത്ത് മൂന്ന് മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ നടന്ന വാർഷിക അവലോകന യോഗത്തിൽ തീരുമാനം. രണ്ട് കിലോവാട്ട് ഉത്പാദന ശേഷിയുള്ള സോളാർ പ്ളാന്റ് സ്ഥാപിച്ച് അത് ഗ്രിഡിലേക്ക് എടുക്കുകയും അതിന് തുല്യമായ വൈദ്യുതി സൗജന്യമായി പാവപ്പെട്ടവരുടെ വീടുകളിൽ നൽകുന്നതുമാണ് പദ്ധതി. ചെലവ് 24.3 ലക്ഷം രൂപ. 17 ലക്ഷം രൂപ തദ്ദേശസ്ഥാപനം വഹിക്കും. ശേഷിക്കുന്നത് കേന്ദ്ര സബ്സിഡി.
തിരുവനന്തപുരം നഗരത്തെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ സോളാർ നഗരമാക്കി മാറ്റുന്ന പദ്ധതിയും നടപ്പാക്കും. സെക്രട്ടേറിയറ്റ്, നിയമസഭാമന്ദിരങ്ങളിൽ നൂറ് കിലോവാട്ട്, ടെക്നോപാർക്കിൽ 500 കിലോവാട്ട് ശേഷിയുള്ള പ്ളാന്റുകൾ സ്ഥാപിക്കും. 400ഒാളം സർക്കാർ സ്ഥാപനങ്ങളിലും പ്ളാന്റുകൾ ഏർപ്പെടുത്തും. ഇതോടെ നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളിലെല്ലാം സോളാർ വൈദ്യുതി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി തിരുവനന്തപുരം മാറും. 21കോടിയാണ് ചെലവ്. ഇതിന് ലോകബാങ്കിൽ നിന്ന് വായ്പയെടുക്കാൻ അനുമതിയായിട്ടുണ്ട്. പദ്ധതി ഉടൻ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |