ന്യൂഡൽഹി: സ്വന്തം പാർട്ടി പ്രഖ്യാപനം ഇപ്പോഴില്ലെന്നും സ്വന്തം സംസ്ഥാനമായ ബിഹാറിലെ വികസനം ലക്ഷ്യമിട്ടുള്ള 'ജൻസൂരജ്' (മികച്ച ഭരണം) പ്രചാരണത്തിനായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ പോകുകയാണെന്നും തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ.
സ്വന്തമായി പാർട്ടി പ്രഖ്യാപിക്കുമെന്ന് ട്വിറ്ററിലൂടെ സൂചന നൽകിയ ശേഷം ബീഹാർ പാട്‌നയിൽ വിളിച്ച പത്രസമ്മേളനത്തിലാണ് കിഷോർ ജനങ്ങളുടെ അഭിപ്രായം തേടാൻ ഒക്‌ടോബർ രണ്ടു മുതൽ 3000 കിലോമീറ്റർ പദയാത്ര നടത്തുമെന്ന് അറിയിച്ചത്.
ബീഹാറിൽ ഉടൻ തിരഞ്ഞെടുപ്പ് ഇല്ലാത്തതിനാൽ രാഷ്‌ട്രീയ പാർട്ടി രൂപീകരണം തത്‌കാലം ആലോചിക്കുന്നില്ല.
'പകരം പുതിയ ചിന്ത, പുതിയ ശ്രമം" എന്ന മുദ്രാവാക്യം ഊന്നി ബീഹാറിലെ ജനങ്ങളെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു. പൂജ്യത്തിൽ നിന്ന് തുടങ്ങണം. ബീഹാറിൽ മാറ്റവും നല്ല ഭരണവും ആഗ്രഹിക്കുന്ന 17,000 ആളുകളെ കണ്ടുവച്ചിട്ടുണ്ട്. അടുത്ത മൂന്നു നാലു മാസം മികച്ച പൊതുഭരണത്തിനായി അവരിൽ നിന്ന് അഭിപ്രായം തേടും. അതുകഴിഞ്ഞ് കൂടുതൽ ആളുകളെ നേരിട്ടു കാണാൻ ഒക്‌ടോബർ രണ്ടിന് ബീഹാറിലെ വെസ്റ്റ്ചമ്പാരനിൽ നിന്നാരംഭിച്ച് 8-12 മാസം നീളുന്ന 3000 കി.മീ പദയാത്ര നടത്തും.
സംസ്ഥാനത്ത് മാറ്റം ആഗ്രഹിക്കുന്നവരെ ഒരു കുടക്കീഴിൽ കൊണ്ടുവരും. അവർ പാർട്ടി രൂപീകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പ്രശാന്ത് കിഷോർ അതിന്റെ ഭാഗമാകുമെന്ന് മാത്രം. വോട്ട് കൂടുമ്പോൾ കാശും തനിയെ ഉണ്ടാകും.
നിതീഷ് കുമാറിന്റെ ജെ.ഡി.യു, ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി ഒഴികെയുള്ള സമാനമനസ്‌കരുമായി സഹകരിക്കും. ജെ.ഡി.യു ഭരണത്തിൽ 15 വർഷം ചിലയിടങ്ങളിൽ വികസനമൊക്കെ നടന്നെങ്കിലും ബീഹാർ ഇന്നും പിന്നാക്ക സംസ്ഥാനമാണ്.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നുണ്ടെന്നും രാഷ്‌ട്രീയം വേറെയാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. അദ്ദേഹം കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചാൽ പോകും. അതിനർത്ഥം ഒന്നിച്ച് പ്രവർത്തിക്കുമെന്നല്ല. നിതീഷ് തനിക്ക് പിതൃതുല്യനാണെന്നും ജെ.ഡി.യു പുറത്താക്കിയ മുൻ ഉപാദ്ധ്യക്ഷൻ പ്രശാന്ത് വ്യക്തമാക്കി.
'ബീഹാറിന്റെ കാര്യം' എന്ന പേരിൽ നേരത്തെ സംസ്ഥാനത്ത് നടത്താനിരുന്ന പ്രചാരണം കൊവിഡ് മൂലം മുടങ്ങിയിരുന്നു. കോൺഗ്രസിൽ ചേരാനുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് മെയ് രണ്ടിന് താൻ പുതിയ പാർട്ടി രൂപീകരണ സൂചനകൾ അദ്ദേഹം ട്വിറ്ററിൽ വെളിപ്പെടുത്തിയത്.
കോൺഗ്രസ് പ്രവേശനം അലസിയതിനെക്കുറിച്ച് തനിക്ക് ഭരണഘടനയിൽ ഇല്ലാത്ത പദവിയാണ് വാഗ്‌ദാനം ചെയ്‌തതെന്ന് പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. താൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കോൺഗ്രസ് അംഗീകരിച്ചു. അതു നടപ്പാക്കാൻ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ഭാഗമാകാൻ താത്പര്യമില്ലായിരുന്നു. തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധന്റെ ജോലിയിലേക്ക് ഇനി മടങ്ങില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |