തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ നീക്കങ്ങൾ നിയന്ത്രിക്കാനുള്ള അക്‌സസ് കൺട്രോൾ വൈകും. ഈ മാസം ആദ്യം നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഭരണ - പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തടസമായി. മുഖ്യമന്ത്രി പിണറായി വിജയൻ 10ന് അമേരിക്കയിൽ നിന്ന് വന്നിട്ട് മതി മറ്റ് നടപടികൾ എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശം.
ഭരണപക്ഷാനുകൂല സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പുതിയ സംവിധാനത്തെ പറ്റി ആശങ്ക അറിയിച്ചിരുന്നു. ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവീസ് സംഘടനകളുടെ യോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നു.
ശമ്പള സോഫ്‌റ്റ്‌വെയറായ സ്‌പാർക്കുമായി ഇതിനെ ബന്ധിപ്പിക്കുന്നതിലാണ് ജീവനക്കാർക്ക് പ്രതിഷേധം. ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന മണിക്കൂറുകൾ ലീവാകുമെന്നാണ് പ്രധാന ആശങ്ക. ഇപ്പോൾ രാവിലെ താമസിച്ച് വരാനും വൈകിട്ട് നേരത്തെ പോകാനുമായി മാസം 300 മിനിട്ട് ഗ്രേസ് ടൈം ഉണ്ട്. അതിൽ കൂടിയാലേ ലീവായി പരിഗണിക്കൂ. പുതിയ സംവിധാനത്തിൽ ഇതൊന്നുമില്ല. ഇതിലെല്ലാം വ്യക്തത വേണമെന്നാണ് സംഘടനകളുടെ ആവശ്യം.
ഒരുക്കങ്ങൾ ആയില്ല
അക്‌സസ് കൺട്രോളിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാൻ വെർട്ടിക്കൽ പോയിന്റുകൾ അടക്കമുള്ള വൈദ്യുതീകരണ ജോലികളും പി.ഡബ്ല്യു.ഡി ജോലികളും ബാക്കിയുണ്ട്. സൗകര്യങ്ങൾ ഒരുക്കിയാൽ 10 ദിവസത്തിനകം കെൽട്രോൺ സംവിധാനം സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |