തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇടത് അനുകൂല ഒാഫീസേഴ്സ് അസോസിയേഷന്റെ സമരം ഒത്തുതീർപ്പാക്കുന്നതിന് ഇന്നലെ മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത അനൗപചാരിക ചർച്ചയിൽ കൊമ്പുകോർത്ത് നേതാക്കളും ചെയർമാനും. ഒത്തുതീർപ്പിന്റെ ഭാഗമായി സ്ഥലംമാറ്റപ്പെട്ടവരെ തിരികെ തലസ്ഥാനത്ത് ഉണ്ടാകുന്ന ഒഴിവുകളിൽ നിയമനം നൽകാൻ ധാരണയായെങ്കിലും തിരിച്ചെത്തിയാൽ അച്ചടക്കം പാലിക്കണമെന്ന ചെയർമാൻ ഡോ.ബി. അശോകിന്റെ പരാമർശത്തോട് അസോസിയേഷൻ നേതാക്കൾ പൊട്ടിത്തെറിച്ചു.
ചെയർമാന്റെ നടപടികളെ നിശിതമായി വിമർശിച്ചു. സ്മാർട്ട് മീറ്റർ ഉൾപ്പെടെ ജനവിരുദ്ധമെന്ന് തങ്ങൾ കരുതുന്ന പരിഷ്കാരങ്ങളും വികസനപദ്ധതികളും നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ സർക്കാർ തീരുമാനിച്ച നയപരിപാടികളും ഏറ്റെടുത്ത പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചെയർമാൻ തിരിച്ചടിച്ചു.
സമരം ഒത്തുതീർപ്പായ സാഹചര്യത്തിൽ ഇനിയും അച്ചടക്ക ലംഘനം അനുവദിക്കാനാവില്ലെന്നും നിയമവും കീഴ്വഴക്കങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച് പ്രശ്നത്തിൽ ഉടൻ നടപടിയുണ്ടാക്കണമെന്ന ഇടതുമുന്നണി നിർദ്ദേശം കൂടി മാനിച്ചാണ് ചർച്ച നടന്നത്. ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ഇന്ന് ഉൗർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അസോസിയേഷൻ നേതാക്കളുമായി വീണ്ടും ചർച്ച നടത്തും. ഇതിന്റെ മിനിട്ട്സ് ഹൈക്കോടതിക്ക് കൈമാറും.
ചർച്ചയിലെ ധാരണ
അസോസിയേഷൻ നേതാക്കൾക്ക് ഇനിയുണ്ടാകുന്ന ഒഴിവുകൾക്ക് അനുസരിച്ച് അവർക്ക് കൂടി സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് പുനർസ്ഥലംമാറ്റം നൽകും. സമരത്തിന്റെ പേരിൽ എടുത്ത അച്ചടക്ക നടപടികൾ ഉടൻ പൂർത്തിയാക്കി അവസാനിപ്പിക്കും. അച്ചടക്കനടപടിയുടെ പേരിൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ പ്രൊമോഷൻ തടഞ്ഞ നടപടി പുന:പരിശോധിക്കും.
''
ചർച്ചയിൽ ഒത്തുതീർപ്പായെങ്കിലും മറ്റ് കാര്യങ്ങൾ കൂടി പരിഗണിച്ച് സമരം പിൻവലിക്കുന്നതിൽ തീരുമാനമെടുക്കും.
-എം.ജി.സുരേഷ് കുമാർ, പ്രസിഡന്റ്,
ഓഫീസേഴ്സ് അസോസിയേഷൻ
''
കെ.എസ്.ഇ.ബി ഒരു കുടുംബമാണ്. പറഞ്ഞുതീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണുണ്ടായത്.
- മന്ത്രി കെ.കൃഷ്ണൻകുട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |