തിരുവനന്തപുരം : സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗനിർണയത്തിന് ഇനി മുതൽ മൊബൈൽ ആപ്ലിക്കേഷൻ. 'ശൈലി ആപ്പ്' എന്ന പേരിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സജ്ജമാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യവകുപ്പ് നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വാർഷിക ആരോഗ്യ പരിശോധനയിലാണിത് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുപ്പത് വയസിന് മുകളിലുള്ളവരിലെ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളുടെയും വിവരം ശേഖരിക്കാൻ ആശ പ്രവർത്തകരെ ചുമതലപ്പെടുത്തി.
പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ,ശ്വാസകോശ രോഗങ്ങൾ,മറ്റ് ജീവിതശൈലി രോഗങ്ങൾ,അർബുദം എന്നിവയെക്കുറിച്ചുള്ള വിവര ശേഖരണമാണ് പ്രാഥമികമായി ആപ്പ് വഴി നടത്തുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ ആരോഗ്യ നിലവാരത്തിന് സ്‌കോറിംഗ് നൽകും. സ്‌കോർ നാലിന് മുകളിലുള്ള വ്യക്തികളെ ആരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലി രോഗപരിശോധനക്ക് വിധേയരാക്കും.
സമഗ്രവിവര ശേഖരണം
ആശ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് ഡേറ്റ എൻട്രി നടത്തും.
ഇതിനായി ആശ പ്രവർത്തകർക്ക് പ്രത്യേക ഇൻസെന്റീവ് നൽകും.
വിവരങ്ങൾ പ്രദേശത്തെ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകും.
ഓരോ പഞ്ചായത്തിലെയും ആരോഗ്യ വിവരങ്ങൾ മെഡിക്കൽ ഓഫീസർക്ക് ലഭിക്കും
ജില്ലാ നോഡൽ ഓഫീസർക്കും സംസ്ഥാന നോഡൽ ഓഫീസർക്കും വിവരങ്ങൾ ഡാഷ് ബോർഡിൽ ലഭിക്കും.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജീവിതശൈലി രോഗ നിർണയ ക്ലിനിക്കുകളുണ്ടെങ്കിലും ജനസംഖ്യാധിഷ്ഠിതമായി ഓരോ പ്രദേശത്തും നിലവിലുള്ള ജീവിതശൈലി രോഗങ്ങളുടെ വ്യക്തമായ കണക്കുകളില്ല. ഇതിനൊരു പരിഹാരമായാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |