ചാരുംമൂട് (ആലപ്പുഴ): സംഘർഷാവസ്ഥയുള്ള ചാരുംമൂട്ടിൽ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ സമീപത്തേക്ക് പോകാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചാരുംമൂട് ജംഗ്ഷനിൽ ജീവകാരുണ്യ പ്രവർത്തകർ സ്ഥാപിച്ച ഭക്ഷണ അലമാരയും പ്രകടനത്തിനിടെ എറിഞ്ഞുടച്ചു.
കോൺഗ്രസ് ഓഫീസിന് സമീപം സ്ഥാപിച്ച സി.പി.ഐയുടെ കൊടിമരം നീക്കുന്നതുമായുള്ള തർക്കത്തെ തുടർന്നാണ് ബുധനാഴ്ച വൈകിട്ട് സംഘർഷമുണ്ടായത്.
നാലു കേസുകൾ
അതേസമയം കോൺഗ്രസ് - സി.പി.ഐ സംഘർഷത്തിൽ നൂറനാട് പൊലീസ് നാലു കേസുകളെടുത്തു. കോൺഗ്രസ് ഓഫീസ് തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും സി.പി.ഐ പ്രവർത്തകർക്കെതിരെയും, സി.പി.ഐ പ്രവർത്തകരെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 40 കോൺഗ്രസ് പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.
ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ ശ്രമം
കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്നലെ ആചരിച്ച ഹർത്താൽ പൂർണമായിരുന്നു. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. തുറന്ന കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. രാവിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസെത്തി പ്രവർത്തകരെ തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |