തിരുവനന്തപുരം: നാട്ടിലിറങ്ങി ആൾനാശവും കൃഷിനാശവും വരുത്തുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വന്യജീവി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേന്ദ്രത്തെ അറിയിച്ചപ്പോഴാണ് ഈ ആവശ്യവും മന്നോട്ടു വച്ചത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ നേരത്തെ നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിച്ചിരുന്നു. ഓമന ജീവികളായി വളർത്തുന്നതും വില്പന നടത്തുന്നതുമായ വിവിധ ഇനങ്ങളെ ഒരു പ്രത്യേക പട്ടികയായി വന്യജീവി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയെ സംസ്ഥാനം എതിർത്തു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള ആനകളുടെ ഉടമയ്ക്ക് അവയെ കൈമാറ്റം ചെയ്യുന്നതിനും മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും അനുവദിക്കുന്ന വ്യവസ്ഥ ബില്ലിൽ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ടു. ആൾനാശത്തിനും കൃഷിനാശത്തിനും ഒരു ദേശീയ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കണം. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, സംരക്ഷിത പ്രജനന കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയെ 'മൃഗശാല' എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |