തിരുവനന്തപുരം: ഡി.പി.സി യോഗംചേർന്ന് പ്രൊമോഷൻ ലിസ്‌റ്റ് അടിയന്തരമായി തയ്യാറാക്കണമെന്ന് ഹൈക്കോടതിയും വകുപ്പു മന്ത്രിയും നിർദ്ദേശിച്ചിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊള്ളാത്തതു കാരണം വാട്ടർ അതോറിട്ടിയിൽ സ്ഥാനക്കയറ്റം ലഭിക്കാതെ ഈ മാസം 31ന് വിരമിക്കേണ്ടി വരുന്നത് 83 എൻജിനിയർമാർക്ക്. ഇനി ഡിപ്പാർട്ടുമെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡി.പി.സി) ചേർന്നാലും നടപടിക്രമങ്ങൾക്ക് കാലതാമസമുണ്ടാകുമോ എന്നാണ് അവരുടെ ആശങ്ക.
വാട്ടർ അതോറിട്ടി എം.ഡി ചെയർമാനും സെക്രട്ടറി, പി.എസ്.സി അംഗം എന്നിവർ അംഗങ്ങളുമായ ഡി.പി.സിയാണ് സ്ഥാനക്കയറ്റപ്പട്ടിക തയ്യാറാക്കേണ്ടത്. അടുത്ത വർഷം പ്രൊമോഷന് അർഹതയുള്ളവരുടെ ലിസ്‌റ്റ് തലേവർഷം ഡിസംബർ 31ന് മുമ്പാണ് തയ്യാറാക്കുക. ഡിസംബറിൽ യോഗം ചേരാനായില്ല. ജനുവരിയിൽ നിശ്ചയിച്ചെങ്കിലും നടന്നില്ല.
അതിനിടെ ജീവനക്കാരുടെ പ്രൊമോഷന് സർക്കാർ ജി സ്കോർ സംവിധാനം കൊണ്ടുവന്നു. എന്നാൽ, ഇതിന്റെ സോഫ്‌റ്റ്‌വെയർ സ്ഥാപിക്കുന്നതിൽ കാലതാമസമുണ്ടായതിനെത്തുടർന്ന് പഴയരീതിയിൽ കമ്മിറ്റി ചേരാൻ മന്ത്രി റോഷി അഗസ്‌റ്റിൻ നിർദ്ദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. ഏപ്രിൽ 5ന് ചേരാൻ വീണ്ടും നിർദ്ദേശിച്ചെങ്കിലും അതുമുണ്ടായില്ല. നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്ന ഉദ്യോഗസ്ഥർ തുടർന്ന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഹർജി നൽകി. 10 ദിവസത്തിനകം ഡി.പി.സി ചേർന്ന് ലിസ്‌റ്റ് തയ്യാറാക്കാൻ കോടതി നിർദ്ദേശിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. 15 സൂപ്രണ്ടിംഗ് എൻജിനിയർമാർ, 25 എക്‌സിക്യുട്ടീവ് എൻജിനിയർമാർ, 43 അസി.എക്‌സിക്യുട്ടീവ് എൻജിനിയർമാർ എന്നിവരാണ് വിരമിക്കുന്നത്. ഇതുകൂടാതെ രണ്ട് ചീഫ് എൻജിനിയർമാരും വിരമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |