കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിൽ തുടരുന്ന കെ.എസ്.ആർ.ടി.സിയ്ക്ക് വീണ്ടും തിരിച്ചടിയായി ഹെെക്കോടതി നടപടി. വിപണി വിലയ്ക്ക് കെ.എസ്.ആർ.ടി.സിയ്ക്ക് ഇന്ധനം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എണ്ണക്കമ്പനികളുടെ അപ്പീലിന്മേലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കെ.എസ്.ആർ.ടി.സിയ്ക്ക് റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്. കെ.എസ്.ആർ.ടി.സിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ അപ്പീലിലെ വാദം.
ബൾക്ക് യൂസേഴ്‌സ് എന്ന പേരിൽ കെ.എസ്.ആർ.ടി.സി യുടെ പക്കൽ നിന്ന് കമ്പനികൾ അധിക നിരക്ക് ഈടാക്കിയിരുന്നു. സാധാരണ നിരക്കിനേക്കാൾ ലിറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെ.എസ്.ആർ.ടി.സിക്ക് ഡീസൽ നൽകിയിരുന്നത്.
അധിക നിരക്ക് ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. വില നിശ്ചയിച്ചതില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |