എലിമെന്ററി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഉച്ചയ്ക്ക് ഉണ്ണാൻ വേണ്ടി വീട്ടിൽ പോകാത്ത ഏക വിദ്യാർത്ഥി ഞാനായിരുന്നു. അമ്മ ഞങ്ങളുടെയൊക്കെ ജീവൻ രക്ഷിച്ചു എങ്ങനെയോ മുന്നോട്ട് പോയി. അമ്മയുടെ ഒാർമ്മയിൽ മലയാളത്തിന്റെ വിശ്വകഥാകൃത്ത് ടി. പദ്മനാഭൻ . ഇന്ന് മാതൃ ദിനം
ഇരുട്ടിന്റെ വാതിൽ തുറന്നെത്തുന്ന വെളിച്ചം പോലെ അയാളുടെ മനസിൽ അപ്പോൾ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ വന്നു നിറഞ്ഞു. അമ്മയുടെ കൂടെ അമ്മ പോറ്റിയ പശുക്കളുമുണ്ടായിരുന്നു. ഓരോ കാലത്തായി വീട്ടിൽ ഉണ്ടായിരുന്ന യശോദ, നന്ദിനി, ശാരദ.. എല്ലാവരും അമ്മയുടെ സ്വന്തം കുട്ടികളായിരുന്നു. അതുകൊണ്ടു തന്നെ അമ്മ ഒരിക്കലും അവരെ കറവ വറ്റിയപ്പോൾ വിറ്റില്ല. വയസ്സായപ്പോൾ അറവുകാരന് കൊടുത്തതുമില്ല. മക്കളെ തന്നെ പോറ്റാൻപെടുന്ന പാട് കുറച്ചൊന്നുമായിരുന്നില്ലെങ്കിലും ഇതിന്റെയൊക്കെ വ്യർത്ഥതയെ കുറിച്ച് ഓർമ്മിപ്പിച്ചവരോട് അമ്മ പറഞ്ഞു. ''എനിക്ക് ഇല്ലായ്മയുണ്ടെന്നുവച്ച് ഞാനതൊരിക്കലും ചെയ്യില്ല. എന്റെ മക്കളെ ഞാൻ വിൽക്കുമോ? ഉള്ളതിലൊരോഹരി കഴിച്ച് അവരും ഇവിടെ കഴിയും, അല്ലാതെ...""
(കത്തുന്ന ഒരു രഥചക്രം കഥയിൽ നിന്ന് , ടി. പദ്മനാഭൻ)
'നന്നെ ചെറുപ്പത്തിൽ തന്നെ എന്റെ അമ്മ അമ്മുക്കുട്ടി അമ്മ വിധവയായി..
ഞങ്ങൾ നാലു മക്കൾ. ഏറ്റവും ഇളയവനാണ് ഞാൻ. എനിക്ക് മുകളിൽ രണ്ട് പെൺകുട്ടികൾ, കമലാക്ഷി, കല്യാണിക്കുട്ടി. ഏറ്റവും മൂത്തത് ജ്യേഷ്ഠൻ വേലായുധൻ. അച്ഛൻ മരിക്കുമ്പോൾ എനിക്ക് മാസങ്ങളുടെ പ്രായമേയുള്ളൂ.പഴയ മദിരാശി സംസ്ഥാനത്തിലെ സർവ്വേ ഡിപ്പാർട്ടുമെന്റിൽ സാമാന്യം ഉയർന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. അച്ഛന്റെ കൂടെ അമ്മ മദ്രാസ് നഗരത്തിലും സമീപ പ്രദേശങ്ങളിലുമൊക്കെ താമസിച്ചിരുന്നു. അച്ഛൻ മരിക്കുമ്പോൾ ജ്യേഷ്ഠൻ ഹൈസ്കൂളിൽ സെക്കന്റ് ഫോറം വിദ്യാർത്ഥി. ജ്യേഷ്ഠൻ നല്ല വിദ്യാർത്ഥിയായിരുന്നുവെന്ന് അദ്ധ്യാപകർ പറയുന്നത് പിന്നീട് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ അച്ഛന്റെ മരണശേഷം ഏട്ടന് തുടർന്ന് പഠിക്കാനായില്ല. തറവാട്ടിൽ സാമാന്യം വലിയപറമ്പുകൾ മൂന്നും നാലും ഉണ്ടായിരുന്നുവെങ്കിലും അതിൽ നിന്ന് കാര്യമായ വരുമാനമൊന്നുമില്ലായിരുന്നു. അമ്മയുടെ ഒരു അമ്മാവനായിരുന്നു പിന്നെ ആശ്രയം. നാട്ടിലെ ഏറ്റവും വലിയ ധനാഢ്യൻ, പക്ഷേ അദ്ദേഹം പണക്കാരനായത് സ്വന്തം പ്രയത്നത്തിലൂടെയാണ്. വർഷത്തിലൊരിക്കൽ അദ്ദേഹം കുറേ നെല്ല് തരും. അത് മാസങ്ങൾക്കേ തികയുമായിരുന്നുള്ളൂ. പിന്നീട് എങ്ങനെയൊക്കെയാണ് അടുത്തവർഷം വരെ ഞങ്ങൾ കഴിച്ചു കൂട്ടിയതെന്നു പറയുവാൻ കഴിയില്ല. മുണ്ടുമുറുക്കി കെട്ടുക അക്ഷരാർത്ഥത്തിൽ തന്നെ അനുഭവിച്ചറിഞ്ഞവനാണ് ഞാൻ.
എലിമെന്ററി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഉച്ചയ്ക്ക് ഉണ്ണാൻ വേണ്ടി വീട്ടിൽ പോകാത്ത ഏക വിദ്യാർത്ഥി ഞാനായിരുന്നു. അമ്മ ഞങ്ങളുടെയൊക്കെ ജീവൻ രക്ഷിച്ചു എങ്ങനെയോ മുന്നോട്ട് പോയി. ആ ദിവസങ്ങളെ കുറിച്ചൊന്നും ഞാൻ കൂടുതൽ പറയുന്നില്ല.
അമ്മ പശുക്കളെ പോറ്റിയിരുന്നു. പക്ഷേ സത്യത്തിന്റെ വഴിയിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത സ്വഭാവമായതു കൊണ്ട് ഒരിക്കലും പാലിൽ ഒരു തുള്ളി വെള്ളം ചേർത്തില്ല. നാട്ടിലെ ധനാഢ്യരായ ചില വീട്ടുകാർ വീട്ടിൽ വന്ന് പാൽ വാങ്ങിക്കാറുണ്ടായിരുന്നു. കറവ തീർന്നാൽ പിന്നെ പാലു കൊടുക്കലും നിൽക്കും. അപ്പോൾ ആ വീട്ടുകാർ പറയും. 'അമ്മൂട്ടിയേച്ചീ, നിങ്ങൾക്ക് വേറെ പശുവിനെ വാങ്ങിത്തരാം. പിന്നീട് പാലിന്റെ വിലയിൽ നിന്ന് അത് കിഴിച്ചുതന്നാൽ മതിയല്ലോ" എന്ന്. പക്ഷേ അമ്മ ഒരിക്കലും അതിനു വഴങ്ങിയില്ല. കാരണം അമ്മയ്ക്ക് പശുവിനെ പോറ്റലും പാലു കൊടുക്കലുമൊക്കെ കച്ചവടമായിരുന്നില്ല.ഞാൻ ജനിച്ചു വളർന്ന പള്ളിക്കുന്ന് എന്ന ദേശം നായർ സമുദായാംഗങ്ങൾ മാത്രം അധിവസിക്കുന്ന ഒരു അഗ്രഹാരം പോലെയായിരുന്നു. രണ്ട് പ്രധാന ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ച് രണ്ട് വലിയ കുളങ്ങളും അവിടെ ഉണ്ടായിരുന്നു. നാട്ടിലെ എല്ലാ സ്ത്രീകളും രാവിലെ അമ്പലക്കുളങ്ങളിൽ പോയി കുളിച്ച് ക്ഷേത്രങ്ങളിൽ ചെന്ന് സ്തോത്രം ഉരുവിട്ടു കൊണ്ട് മടങ്ങിയെത്തുന്നത് കാണാം. എന്റെ ജീവിതത്തിലൊരിക്കലും അമ്മ അമ്പലത്തിൽ പോകുന്നതോ ഇതുപോലെ സ്തോത്രങ്ങൾ ഉരുവിടുന്നതോ കണ്ടിട്ടില്ല. കുളി കഴിഞ്ഞാലുടനെ കോലായിയിലെ അറ്റത്തുള്ള ഭസ്മക്കൊട്ടയിൽ നിന്ന് ഒരു നുള്ള് ഭസ്മമെടുത്ത് കിഴക്കോട്ടേക്ക് നോക്കി എന്തോ വളരെ പതുക്കെ ഉരുവിട്ട് നെറ്റിയിൽ വരയ്ക്കും, അത്രമാത്രം. അമ്മയ്ക്ക് ജീവിതത്തിലൊരിക്കലും ജാതി, മത വിവേചനം ഉണ്ടായിരുന്നില്ല. തപ്പിതടഞ്ഞിട്ടെങ്കിലും ഇംഗ്ളീഷ് വായിക്കാൻ അമ്മയ്ക്ക് കഴിയുമായിരുന്നു. ഇംഗ്ളീഷ് അക്ഷരങ്ങൾ വർണനൂലിൽ മനോഹരമായി എംബ്രോയിഡറി ചെയ്യുവാനും അറിയാം. ഈ കഴിവുകളൊക്കെ അമ്മ സ്വായത്തമാക്കിയത് അച്ഛന്റെ കൂടെയുള്ള അന്യദേശവാസക്കാലത്തായിരിക്കണം.
വളരെ ചെറുപ്പത്തിലേ ഞാൻ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. വിദ്യാർത്ഥി കോൺഗ്രസിന്റെ ഭാരവാഹി എന്ന നിലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പൂച്ചെടികൾ നട്ടുവളർത്തുന്നതിലും എനിക്ക് താത്പര്യമുണ്ടായിരുന്നു. ഈ പ്രവൃത്തികളിലെല്ലാം അമ്മ എന്നെ ഏറെ തുണച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും അമ്മ ആരെ കുറിച്ചെങ്കിലും ദുഷിപ്പു പറയുന്നത് ഞാൻ കേട്ടിട്ടില്ല. സഹായിക്കേണ്ട സമയത്ത് സഹായിക്കാത്ത അടുത്ത ബന്ധുക്കളും ഏറെയുണ്ടായിരുന്നു. അവരോട് പോലും ഒരു നീരസവും അമ്മ കാട്ടിയില്ല. ഞങ്ങൾ മക്കൾ അങ്ങനെയുള്ളവരെ കുറിച്ച് എന്തെങ്കിലും ദോഷമായി പറഞ്ഞാൽ അമ്മ ഞങ്ങളെ ശകാരിക്കും.
നാട്ടിലെ ഏറ്റവും കീഴ് ജാതിയിലുള്ളവരായിരുന്നു അമ്മയുടെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കൾ. കൊച്ചുന്നാളിൽ അമ്മയുടെ കൂടെ പഠിച്ചവരാണ് ഇരുവരും. ഇടയ്ക്ക് അവർ വീട്ടിൽ അമ്മയെ കാണാൻ വരും. അപ്പോൾ ഇവർ മൂന്നുപേരും കൂടിയുള്ള കളിതമാശകൾ കാണേണ്ടതാണ്. ജീവിതാന്ത്യം വരെ അവർ തമ്മിലുള്ള സ്നേഹം നിലനിന്നു.
ഞാൻ ഹൈസ്കൂളിലെ ഉയർന്ന ക്ളാസുകളിലെത്തിയപ്പോൾ വീട്ടിലെ കഷ്ടപ്പാടുകൾ ഏതാണ്ട് തീർന്നിരുന്നു. ജ്യേഷ്ഠന്റെ അശ്രാന്തപരിശ്രമമായിരുന്നു ഇതിന്റെ കാരണം. അതുകൊണ്ട് ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ എന്നെ അന്ന് തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഉപരിവിദ്യാഭ്യാസ കേന്ദ്രമായ മംഗലാപുരത്ത് അയച്ച് പഠിപ്പിക്കാൻ ജ്യേഷ്ഠന് കഴിഞ്ഞു. നാട്ടിലെ പണക്കാരുടെ മക്കൾ പോലും അക്കാലത്ത് കോളേജ് വിദ്യാഭ്യാസം നേടിയിരുന്നത് തലശേരി ഗവ. ബ്രണ്ണൻ കോളേജിലായിരുന്നു. ജ്യേഷ്ഠൻ അന്ന് എന്നോട് പറഞ്ഞത് 'നീ ബ്രണ്ണനിൽ പോയി പഠിക്കണ്ട, അവിടെ പോകുന്നത് ഒരു ചെറിയ സ്കൂളിൽ നിന്നും വലിയ ഹൈസ്കൂളിൽ പോകുന്നതു പോലെയാണ്. അതുകൊണ്ട് മംഗലാപുരത്ത് പോകുക." ഒരു കഷ്ടപ്പാടും അനുഭവിക്കാതെ ഞാൻ മംഗലാപുരത്തെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷം മൂന്നു വർഷക്കാലം പഴയ മദ്രാസ് പ്രസിഡൻസി തലസ്ഥാനമായ മദിരാശി പട്ടണത്തിൽ പോയി നിയമം പഠിക്കുകയും ചെയ്തു. ഈ കാലത്ത് അമ്മ ജ്യേഷ്ഠന്റെ കൂടെ മദിരാശിയിൽ വരികയും അച്ഛനുണ്ടായിരുന്നപ്പോൾ ഒന്നിച്ച് താമസിച്ച പ്രദേശങ്ങളിലൊക്കെയും പോകുകയും ചെയ്തു.
കുട്ടിക്കാലത്ത് അമ്മ എനിക്ക് പഞ്ചതന്ത്രം പോലുള്ള കഥകളും സാരോപദേശ കഥകളും പറഞ്ഞു തരുമായിരുന്നു. ആ കഥകൾ പിൽക്കാലത്ത് ഒരു കഥാകൃത്താകാൻ മാത്രമല്ല, ഏത് വിഷമാവസ്ഥയിലും സത്യത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ മുന്നോട്ട് പോകാനും എന്നെ സഹായിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാനെന്റെ സ്വഭാവം രൂപപ്പെടുത്തിയെടുത്തത് അമ്മയെന്ന സ്കൂളിൽ വച്ചായിരുന്നു. അവിടെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളുണ്ടായിരുന്നില്ല. കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന മനഃസ്ഥിതിയുണ്ടായിരുന്നു.
അമ്മയെ കുറിച്ചുള്ള സൂചനകൾ എന്റെ പല കഥകളിലും വന്നിട്ടുണ്ട്. അമ്മ കുട്ടിക്കാലത്ത് പറഞ്ഞു തന്ന കഥകൾ പിൽക്കാലത്ത് പുതിയ കാലത്തിനനുസരിച്ച് മാറ്റിയെഴുതുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.
'സ്നേഹത്തിന്റെ വെളിച്ചം" എന്ന പേരിൽ വർഷങ്ങൾക്ക് മുമ്പ് ഞാനൊരു ലേഖനമെഴുതിയിരുന്നു. അമ്മയെ കുറിച്ചാണ്, ഏറെ പ്രശസ്തവുമാണത്. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ ഏർപ്പെട്ടകാര്യം സൂചിപ്പിച്ചുവല്ലോ. ഈ പ്രവർത്തനങ്ങൾ കാരണം വീട്ടിൽ വളരെ വൈകിയേ ഞാൻ എത്തിയിരുന്നുള്ളൂ. വിളക്കില്ലാതെ ഇരുട്ടിലാണ് എന്റെ സഞ്ചാരം. മെയിൻ റോഡിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന പറമ്പ് കടന്ന് എന്റെ വീട്ടിന്റെ കിഴക്കേ പറമ്പിലൂടെ നടന്നാണ് വീട്ടിലെത്തുക. കിഴക്കേ പറമ്പ് വലിയ പറമ്പാണ്. പകൽ സമയങ്ങളിൽ പലപ്പോഴും അവിടെ വലിയ മൂർഖൻ പാമ്പുകളെ അമ്മ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രി സമയങ്ങളിൽ വിളക്കില്ലാതെ ഈ പറമ്പിലൂടെയുള്ള എന്റെ സഞ്ചാരം അമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു. വിളക്കില്ലാതെ നടക്കരുതെന്ന് അമ്മ ശാസിച്ചിരുന്നുവെങ്കിലും ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല. ഒരു രാത്രി ഞാൻ പതിവുപോലെ ജയിൽ പറമ്പ് കടന്ന് കാട്ടുകണ്ടി പറമ്പിലേക്ക് പ്രവേശിച്ചപ്പോൾ അത്ഭുതകരമായൊരു കാഴ്ച!. പറമ്പിന്റെ നടുവിൽ ഒരു വലിയ മണ്ണെണ്ണ വിളക്കിൽ നിന്നു വരുന്ന വെളിച്ചം പറമ്പിനെ മുഴുവൻ പ്രഭാപൂരിതമാക്കുന്നു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും എനിക്കുടനെ കാര്യം പിടികിട്ടി.അമ്മ തന്റെ എല്ലാ ദുഃഖവും പ്രതിഷേധവും സ്നേഹവും എന്നെ അറിയിക്കുകയായിരുന്നു. എന്നെ മാത്രമല്ല, ഒരു പക്ഷേ ലോകത്തെയും. പിന്നീടൊരിക്കലും ഞാൻ വിളക്കില്ലാതെ രാത്രികാലങ്ങളിൽ സഞ്ചരിച്ചിട്ടില്ല. അമ്മ ഇന്നും എന്നിലൂടെ ജീവിക്കുന്നു, ഞാൻ അമ്മയിലൂടെയും.....
(ഒ.സി. മോഹൻരാജിനോട് പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |