തിരുവനന്തപുരം: പിടിയുടെ സീറ്റ് മറ്റൊരിടത്തേക്കും പോകില്ലെന്ന് ഭാര്യയും തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസ്. പിടി തോമസിനെ നെഞ്ചിലേറ്റിയെ തൃക്കാക്കരയിലെ ജനങ്ങൾ ആ സ്നേഹം തനിക്കും തരുമെന്ന് തന്നെയാണ് ഉത്തമ വിശ്വാസമെന്നും ഉമ പ്രതികരിച്ചു. വികസനത്തിനൊപ്പമെന്ന് കെവി തോമസ് പറഞ്ഞുവെങ്കിലും ആരുടെ വികസനത്തിനൊപ്പമാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും, മാഷിന് തങ്ങൾക്കെതിരായി ചിന്തിക്കാൻ കഴിയില്ലെന്നും ഉമ തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരള കൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
തൃക്കാക്കരയുടെ ഹൃദയം വലത്തുതന്നെയല്ലേ?
തീർച്ചയായും നമുക്ക് അനുകൂലമായിട്ടൊരു വിധി ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഞാൻ. ജനങ്ങളുടെ പ്രതികരണത്തിൽ നേരിട്ട് ബോധ്യമായ കാര്യമാണത്. അവരെല്ലാം പിടിയെ നെഞ്ചിലേറ്റിയവരും, പിടിയെ സ്നേഹിക്കുന്നവരുമാണ്. ആ സ്നേഹം എനിക്ക് കിട്ടാതിരിക്കില്ല. വലുപ്പച്ചെറുപ്പമില്ലാതെ കോൺഗ്രസിലെ എല്ലാ പ്രവർത്തകരും ഒറ്റകെട്ടായാണ് എന്നോടൊപ്പമുള്ളത്.
കെ റെയിൽ അടക്കമുള്ളവയെ വികസന പ്രവർത്തനങ്ങളുടെ ലേബലിൽ എൽഡിഎഫ് പ്രചരണായുധമാക്കുമ്പോൾ യുഡിഎഫിന്റെ മറുപടി എന്താണ്?
കെറെയിൽ വരുന്നത് കൊണ്ട് കേരളത്തിൽ എത്രപേർക്കാണ് ബുദ്ധിമുട്ടുണ്ടാകുന്നത് എന്ന് ആലോചിച്ചാൽ തന്നെ അവരുടെ വാദം പൊളിയും. തൃക്കാക്കരയിലെ വോട്ടർ അത് ആലോചിച്ച് മാത്രമേ വിധി എഴുതുകയുള്ളൂ. പിടിയുടെ സീറ്റ് വേറെവിടെയും പോകില്ലെന്ന് ഉത്തമ വിശ്വാസം എനിക്കുണ്ട്.
വികസനത്തിനാണ് വോട്ടെന്നാണ് തോമസ് മാഷ് പറഞ്ഞത്?
മാഷ് വികസനത്തിനൊപ്പം എന്ന് പറയുമ്പോൾ, എറണാകുളം ജില്ലയിലെ കാര്യം തന്നെ നമുക്കെടുക്കാം. ഇവിടെ ഏറ്റവും കൂടുതൽ വികസനം നടന്നത് കോൺഗ്രസ് ഭരിച്ച കാലഘട്ടങ്ങളിലാണ്. അര നൂറ്റാണ്ടിനടുത്ത് കോൺഗ്രസിന്റെ ചുക്കാൻ പിടിച്ചിരുന്ന പ്രമുഖനായ നേതാവാണ് മാഷ്. അദ്ദേഹത്തിനങ്ങനെ ഞങ്ങൾക്കെതിരായി എന്തെങ്കിലും ചിന്തിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. വികസനത്തിനൊപ്പം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ, ആരുടെ കൂടെ എന്ന് പറഞ്ഞിട്ടില്ലോ? വികസനത്തിനൊപ്പമാണെങ്കിൽ തോമസ് മാഷ് ഞങ്ങളുടെ കൂടെ ആയിരിക്കും.
വ്യക്തിബന്ധങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ഒരു ഘടകമല്ലെന്നാണ് കെവി തോമസിന്റെ നിലപാട്?
അങ്ങനെ ചിന്തിക്കേണ്ടതുണ്ടോ? ആദ്യം കുടുംബമുണ്ടായിട്ടല്ലേ ബാക്കിയെല്ലാമുണ്ടാകുന്നത്. വ്യക്തിബന്ധങ്ങൾക്ക് തീർച്ചയായും എല്ലായിടത്തും സ്ഥാനമുണ്ട്. അതിനൊന്നും പ്രാധാന്യം കൊടുക്കാത്തയാളാണ് തോമസ് മാഷെന്ന് എനിക്ക് തോന്നുന്നില്ല. ഇനി അങ്ങനെയുണ്ടായാൽ വളരെ ദൗർഭാഗ്യകരമെന്നേ പറയാനുള്ളൂ.
പിടി തോമസിന്റെ പിൻഗാമി എന്നതിലപ്പുറം തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങളോടുള്ള ഉമ തോമസിന്റെ കാഴ്‌ചപ്പാട് എന്താണ്?
പിടി തോമസിന്റെ പിൻഗാമിയായി തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചിട്ടില്ല. പിടിയെ നെഞ്ചിലേറ്റിയ ജനങ്ങൾക്ക് അദ്ദേഹം നൽകിയ സ്നേഹം തിരിച്ചു നൽകാൻ എനിക്ക് സാധിക്കുമെന്ന് പാർട്ടിക്ക് തോന്നിയതുകൊണ്ടാവാം സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. പിടിയുടെ ഓരോ തിരഞ്ഞെടുപ്പ് കാലഘട്ടത്തിലും അദ്ദേഹത്തിന്റെ നിഴലായി ഞാൻ കൂടെയുണ്ടായിരുന്നു. കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വിവാഹത്തിന് ശേഷം മാത്രമാണ് രാഷ്‌ട്രീയത്തിൽ നിന്ന് മാറി നിന്നത്. പ്രകടമായിട്ട് മുന്നിൽ വന്നില്ലന്നേയുള്ളൂ, പിടിയുടെ പിന്നിൽ എന്നും ഉമയുണ്ടായിരുന്നു.
നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാതിരുന്ന നേതാവായിരുന്നു പിടി തോമസ്. അതേ നിലാപാടുകൾ തന്നെയാണ് ഉമയും ഉയർത്തിപ്പിടിക്കുന്നത്?
അവരവർക്ക് തോന്നുന്ന ശരി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം നമുക്കെല്ലാവർക്കുമുണ്ടല്ലോ? ആ സ്വാതന്ത്ര്യം പിടി എനിക്കും തന്നിട്ടുണ്ട്. പിടിയുടെ നിലപാടുകളായിരുന്നു ശരി എന്ന് തെളിയിക്കുന്ന പല കാര്യങ്ങൾക്കും അദ്ദേഹത്തിന്റെ മരണശേഷം കേരളം സാക്ഷ്യം വഹിച്ചില്ലേ?
കോൺഗ്രസിന്റെ പുതിയ നേതൃനിരയിൽ എത്രത്തോളം ആത്മവിശ്വാസമുണ്ട്?
നേതൃനിരയിൽ മാത്രമല്ല, അനുഭവസ്ഥരായ പ്രവർത്തകരെയെല്ലാം ചേർത്തു നിറുത്തി തന്നെയാണ് മുന്നോട്ടു പോകുന്നത്. അവരുടെയെല്ലാം നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചുകൊണ്ട് വലിയ ആത്മവിശ്വാസത്തിലാണ് ഇന്ന് പാർട്ടിയുടെ യാത്ര. ഇതുവരെയും സ്ഥാനമാനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത എത്രയോ പേരുണ്ട് പാർട്ടിയിൽ. അവരെല്ലാം ഒരേമനസോടെയാണ് എനിക്കൊപ്പമുള്ളത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പിടിയുടെ ഇടപെടലാണ് വഴിത്തിരിവുണ്ടാക്കിയത്. മലയാള സിനിമ കൂടുതൽ വിവാദങ്ങളിലേക്ക് പോകുന്ന സാഹചര്യത്തെ എങ്ങനെയാണ് നോക്കികാണുന്നത്?
സ്ത്രീ സുരക്ഷ വളരെ ആവശ്യമുള്ള മേഖല തന്നെയാണ് സിനിമ. നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നത് പിടിയുടെ ഇടപെടൽ കൊണ്ടുതന്നെയാകാം. അങ്ങനെ തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പിടിയുടെ വിയോഗത്തിന് ശേഷം ആ കുട്ടി എന്നെ വിളിക്കുകയുണ്ടായി. അര മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. സത്യമെന്നായാലും വിജയിക്കുമെന്ന് പറഞ്ഞ് പിടി നൽകിയ ആത്മധൈര്യമാണ് ആത്മഹത്യയിൽ നിന്നുവരെ പിന്നോട്ട് നടത്തിയതെന്ന് നടി എന്നോട് പറഞ്ഞിട്ടുണ്ട്. തന്റെ അച്ഛന്റെ സ്ഥാനത്താണ് അവർ പിടിയെ കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |