കോട്ടയം. കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിനെത്തുടർന്ന് പൊതുജനം പെരുവഴിയിലായി. പണിമുടക്കില്ലെന്നും സർവീസ് സുഗമമായി നടത്തുമെന്നുമുള്ള ഭരണകക്ഷി യൂണിയനുകളുടെ വീരവാദം വിശ്വസിച്ച് ബസു കാത്തുനിന്ന വിദ്യാർത്ഥികളടക്കമുള്ള സാധാരണക്കാർ സർവീസ് പൂർണ്ണമായി സ്തംഭിച്ചതിനെത്തുടർന്ന് ഏറെ ബുദ്ധിമുട്ടി. കോട്ടയം, ചങ്ങനാശേരി, പാലാ, വൈക്കം, ഈരാറ്റുപേട്ട, പൊൻകുന്നം, ഏറ്റുമാനൂർ, എരുമേലി ഡിപ്പോകളിൽ നിന്ന് ഒരു ബസ് പോലും സർവീസ് നടത്തിയില്ല. സമരം അറിയാതെ രാവിലെ മുതൽ ഡിപ്പോകളിൽ എത്തിയവരും കാത്തുനിന്ന് വലഞ്ഞു.
കോട്ടയം ഡിപ്പോയിൽ സമരാനുകൂലികളല്ലാത്ത ഏഴ് ഡ്രൈവർമാർ എത്തിയെങ്കിലും കണ്ടക്ടർമാർ ഇല്ലാത്തതു മൂലം സർവീസ് നടത്താൻ കഴിഞ്ഞില്ല. അന്യജില്ലകളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങിയെത്തിയവർ തിരിച്ചു പോകാനാകാതെ കുടുങ്ങിപ്പോയി.
ബസ് സമരത്തെ തുടർന്ന് ട്രെയിൻ തേടി റെയിൽവേ സ്‌റ്റേഷനിൽ എത്തിയവരും വെട്ടിലായി. ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം വഴി പകൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന കാര്യം പലരും സ്റ്റേഷനിൽ ഒാടിയെത്തിയ ശേഷമാണ് ഒാർത്തത്. ദീർഘദൂര യാത്രക്കാരാണ് ഏറെ വലഞ്ഞത്. ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യേണ്ടവർ സ്വകാര്യ ബസുകളെ ആശ്രയിച്ചു. സ്വകാര്യ ബസുകളിൽ വലിയ തിരക്കായിരുന്നതിനാൽ പലരും ഓട്ടോറിക്ഷയും ടാക്‌സിയും പിടിച്ച് യാത്ര തുടർന്നു.
യാത്രക്കാരിയായ സാറാമ്മ പറയുന്നു.
രാവിലെ തൃശൂരിൽ നിന്ന് സ്വകാര്യ ബസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതാണ്. തിരിച്ചു പോകാൻ ഏറ്റുമാനൂർ സ്റ്റാൻഡിൽ എത്തിയെങ്കിലും ബസ് കിട്ടിയില്ല. ഒാടി റെയിൽവേ സ്‌റ്റേഷനിൽ ചെന്നെങ്കിലും നിരാശയായിരുന്നു ഫലം.
കോട്ടയം. ഏറ്റവും അധികം യാത്രക്കാരുള്ള കോട്ടയം-കുമളി റൂട്ടിൽ ആകെ സർവീസ് നടത്തിയത് ഒരു ബസ് മാത്രം. അതും കുമളി ഡിപ്പോയിൽ നിന്നുള്ളതായിരുന്നു. കൊട്ടാരക്കര, ചെങ്ങന്നൂർ തുടങ്ങിയ ഡിപ്പോകളിൽ നിന്നു കോട്ടയം വഴി വന്നു പോയ ഏതാനും ചില ബസുകൾ മാത്രമായിരുന്നു ജനങ്ങൾക്ക് ആശ്രയം. എന്നാൽ രാത്രി ബംഗളരുവിനും തെങ്കാശിയ്ക്കും രണ്ടും വീതം സർവീസുകളും മൈസൂർ, പാണത്തൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും നടത്തി.
പ്രതിസന്ധിക്കിടയിലെ പണിമുടക്ക്.
ആവശ്യത്തിന് സർവീസ് നടത്താൻ പെടാപ്പാടു പെടുന്നതിനിടെയാണ് പണിമുടക്കുവന്നത്. കോട്ടയം ഡിപ്പോയിൽ 56 സർവീസുകളാണ് സാധാരണ നടത്താറ്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സി.ഐ.ടി.യു തൊഴിലാളികൾ എത്തുമെന്ന് പറഞ്ഞിരുന്നതിനാൽ സർവീസുകൾ കാര്യക്ഷമമാക്കാമെന്നായിരുന്നു മാനേജ്മെന്റ് പ്രതീക്ഷ. ബസ് ചാർജ് വർദ്ധനവോടെ വരുമാനം ഉയരുന്നതിനിടെയാണ് പണിമുടക്ക്.
കോട്ടയം ഡിപ്പോയിൽ
എത്തിയത് 7 കണ്ടക്ടർ.
ഡ്രൈവർ 0.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |