കോഴിക്കോട്: കൊവിഡ് നിരക്ക് വീണ്ടും ഉയരാൻ തുടങ്ങിയതോടെ മാസ്ക് നിർബന്ധമാക്കിയെങ്കിലും അവഗണിച്ച് ജനം. കൊവിഡ് വ്യാപനം കുറഞ്ഞ ഘട്ടത്തിൽ മാസ്‌കും സാമൂഹ്യ അകലവും പാലിക്കണമെന്ന ഉപദേശം മാത്രമായിരുന്നു. കേസെടുക്കുന്നതും പിഴ ഈടാക്കുന്നതും നിർത്തി. ഇതോടെ മാസ്ക് പാടെ ഉപേക്ഷിച്ച മട്ടായി. മാസ്ക് നിർബന്ധമാക്കിയപ്പോഴും ഇതേ സ്ഥിതി തുടരുകയാണ്.
പൊതുസ്ഥലങ്ങൾ, ചടങ്ങുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലെല്ലാം പലരും മാസ്‌ക് ധരിക്കാതെയാണ് എത്തുന്നത്. ധരിച്ചവരുടെ മാസ്കാവട്ടെ താടിക്ക് താഴെയും. പൊലീസിനെ കാണുമ്പോൾ മാത്രമാണ് പലർക്കും മാസ്ക് ഓർമ വരുന്നത്. ഉത്സവ പറമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. സ്വകാര്യ വാഹന യാത്രകളിലും ജോലി സ്ഥലത്തും പൂർണമായും മാസ്‌ക് ഒഴിവാക്കിയ പോലെയാണ്. ബസിലും കടകളിലും ജീവനക്കാർ മാസ്‌ക് ധരിക്കുന്നില്ല. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കുന്നതിന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്. രാവിലെയും വൈകീട്ടും അവധി ദിനങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം. മാസ്ക് ധരിക്കാത്തതിന് 500 രൂപയാണ് സർക്കാർ പിഴ നിശ്ചയിച്ചിരിക്കുന്നത്.
@ ജില്ലയിൽ കൊവിഡ് വ്യാപനമില്ലെങ്കിലും മുൻകരുതലിൽ തന്നെയാണ്. കൊവിഡ് സെല്ലുകൾ പഴയ പോലെ പ്രവർത്തിക്കുന്നുണ്ട്. വാക്‌സിനേഷനും ബൂസ്റ്റർ ഡോസും നൽകിവരുന്നു. ആരോഗ്യ വിഭാഗവും ആശാ വർക്കർമാരും ബോധവത്ക്കരണം നടത്തിവരുന്നുണ്ട്. തരംഗമുണ്ടായാലും പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് സജ്ജമാണ്
ഉമ്മർ ഫാറൂഖ്, ഡി.എം.ഒ, കോഴിക്കോട്
@ മാസ്ക് ധരിക്കാൻ ആളുകൾക്ക് വിമുഖതയാണ്. നിർദ്ദേശങ്ങളും ബോധവത്കരണങ്ങളും നൽകുന്നുണ്ട്. ഒട്ടും ശ്രദ്ധിക്കാത്തവർക്കെതിരെ കേസെടുക്കുന്നുണ്ട്.
പി.വാസുദേവൻ, ടൗൺ എസ്.ഐ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |