മലബാർ കലാപവും സിനിമയായേക്കും -വിവാദചിത്രം കാശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി സംസാരിക്കുന്നു
സമീപകാല ഇന്ത്യൻ രാഷ്ട്രീയ-സിനിമാ രംഗങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട പേരായിരുന്നു വിവേക് അഗ്നി ഹോത്രി. 2005മുതൽ സിനിമാ സംവിധായകനായി സജീവമാണെങ്കിലും കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ' ദി കാശ്മീർ ഫയൽസ് " എന്ന ചിത്രമാണ് വിവേക് അഗ്നി ഹോത്രിയെ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ആഴ്ച ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയ അദ്ദേഹം ദി കാശ്മീർ ഫയൽസ് മുന്നോട്ടുവയ്ക്കുന്ന ആശയത്തെ കുറിച്ചും തന്റെ സിനിമാ കാഴ്ചപ്പാടുകളെ കുറിച്ചും സംസാരിച്ചു.
വിവാദമുണ്ടാക്കിയത് ജിഹാദികളും അർബൻ നക്സലുകളും
സിനിമ കാണാത്തവരാണ് വിവാദത്തിന് പിന്നിൽ. സിനിമയിൽ എവിടെയും ഇസ്ലാമെന്നോ മുസ്ലിമെന്നോ പാകിസ്ഥാനെന്നോ പരാമർശിക്കുന്നില്ല. കാശ്മീരിൽ ഹിന്ദുക്കൾക്കുണ്ടായ നഷ്ടങ്ങൾ മാത്രമാണ് ചിത്രീകരിച്ചത്. സിനിമ എതിർക്കുന്നത് തീവ്രവാദത്തെ മാത്രമാണ്.
കാശ്മീരിനുണ്ടായ അപചയമാണ് വിഷയം. ജിഹാദികളും അർബൻ നക്സലുകളുമാണ് വിവാദത്തിന് പിന്നിൽ. ഈ സിനിമ ഇസ്ലാമിക വിരുദ്ധമാണെന്ന് അവർ പ്രചരിപ്പിച്ചു. എന്നാൽ ആ ദുഷ്പ്രചാരണം എന്താണെന്ന് അവർക്ക് തെളിയിക്കാൻ സാധിച്ചില്ല.
കാശ്മീർ ഫയൽസ് ഇസ്ലാമിക വിരുദ്ധമെന്ന് പറയുന്നവരാണ് ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നത്. ഇസ്ലാമോഫോബിയ എന്റെ വിഷയമല്ല.മുസ്ലിം വിഭാഗത്തിൽപ്പെട്ട നിരവധി പേർ എന്റെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. കാശ്മീരിലെ മുസ്ലിങ്ങളോടും സിനിമ കാണാൻ ഞാൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ടെററിസംഫോബിയ സിനിമയിലുണ്ട്. ഭീകരവാദത്തെ കുറിച്ച് പറയുമ്പോൾ അതിനെ മുസ്ലിങ്ങളുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണ്?
ശിവന്റെയും കശ്യപന്റെയും ശങ്കരാചാര്യരുടെയും സരസ്വതിയുടെയും ഭൂമിയായിരുന്ന കാശ്മീർ ഭൂമിയിലെ സ്വർഗ്ഗമായിരുന്നു. 1300-ാം ആണ്ടുവരെയും പൂർണമായും ഹിന്ദു ഭൂപ്രദേശമായിരുന്നു കാശ്മീർ. ഇറാനിലെയും ഇറാക്കിലെയും മതപീഢ നേരിട്ടവരാണ് ആദ്യം അവിടെയെത്തിയ ഇതരമതസ്ഥർ. എന്നാൽ പിന്നീട് ഇവർ കാശ്മീരികളെ നിർബന്ധപൂർവം മതം മാറ്റുകയായിരുന്നു. കാശ്മീർ സ്വർഗ്ഗമായിരുന്നത് ഹിന്ദുക്കൾ ഉണ്ടായിരുന്നത് കൊണ്ടാണ്.
മലബാർ കലാപവും സിനിമയായേക്കാം
അടുത്ത സിനിമ ബംഗാളിനെയോ മലബാറിനെയോ കുറിച്ചാകാം. മലബാർ കലാപത്തെ കുറിച്ച് വിശദമായ പഠനം ആരംഭിച്ചിട്ടുണ്ട്. ആരും കാണാത്ത നിരവധി ഏടുകൾ അതിലുണ്ട്. കേരളത്തിൽ നിരവധി സംഭവങ്ങളുണ്ട്. അത്തരം സംഭവങ്ങളിൽ ശബ്ദം ഇല്ലാത്തവരുടെ ശബ്ദമാകുകയാണ് എന്റെ ദൗത്യം. കേരളവും മലയാള സിനിമയും ഇഷ്ടമാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഇഷടപ്പെട്ട സിനിമയാണ്.
ഒ.ടി.ടി.റിലീസ് ഉടൻ,എല്ലാവരോടും നന്ദി
കാശ്മീർ ഫയൽസ് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5ലൂടെ മേയ് 13 ന് ചിത്രം എത്തും. ഇതിനോടകം ദേശങ്ങളും ഭാഷകളും കടന്ന് കാശ്മീർ ഫയൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഇസ്രയേലിലും.
മാർച്ച് 11ന് രാജ്യമൊട്ടാകെ 630 തിയേറ്ററുകളിൽ മാത്രമായിരുന്നു റിലീസ്. എന്നാൽ രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ അത് 4000 ആയി. കാശ്മീർ ഫയൽസിനെ ചരിത്രത്തിന്റെ ഭാഗമാക്കിയവർക്ക് നന്ദി.ചോക്ലേറ്റ്, ബുദ്ധ ഇൻ എ ട്രാഫിക് ജാം, താഷ്കന്റ് ഫയൽസ്,ഹേറ്റ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വിവേക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |