ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ അസംബന്ധമെന്ന് ഇന്ത്യ. കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 20 ശതമാനം വരെ വ്യത്യാസം വന്നേക്കാമെന്നാണ് കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ വ്യക്തമാക്കിയത്.
2018ൽ 85-88 ശതമാനം മരണം റിപ്പോർട്ട് ചെയ്തപ്പോൾ 2020ൽ അത് 98-99 ശതമാനമായി. 2018ലും 2019ലും ഏഴ് ലക്ഷത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ആ മരണങ്ങളെല്ലാം കൊവിഡ് മൂലമാണെന്ന് പറയാൻ കഴിയുമോ? സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിലൂടെ (സി.ആർ.എസ്) ഭൂരിഭാഗം കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ നേരത്തെ കാലതാമസമുണ്ടായിരുന്നു. സുപ്രീംകോടതി വിധിയെത്തുടർന്ന് എല്ലാ സംസ്ഥാനങ്ങളും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് വേഗത്തിലാക്കുകയും വിട്ടുപോയ മരണങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ഇങ്ങനെ റിപ്പോർട്ട് ചെയ്‌തതിനെക്കാൾ പതിന്മടങ്ങാണ് കൊവിഡ് മരണങ്ങളെന്ന ഡബ്ളിയു.എച്ച്.ഒ റിപ്പോർട്ട് അംഗീകരിക്കാനാവില്ല-അറോറ പറഞ്ഞു.
ഡബ്ളിയു.എച്ച്.ഒ പറയുന്നത്
ഇന്ത്യയിലാണ് ലോകത്തേറ്റവുമധികം ആളുകൾ കൊവിഡ് വന്ന് മരിച്ചതെന്നും 2020, 2021 വർഷങ്ങളിലായി 47 ലക്ഷത്തോളം പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് 2021 വരെ 4.81 ലക്ഷം ആളുകളാണ് മരിച്ചത്. മരണസംഖ്യ കണ്ടെത്താൻ ലോകാരോഗ്യ സംഘടന ഉപയോഗിച്ച മാത്തമാറ്റിക്കൽ മോഡലിംഗ് ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.
ശാസ്ത്രം നുണപറയില്ല: രാഹുൽ ഗാന്ധി
ശാസ്ത്രം നുണപറയില്ലെന്നും എന്നാൽ മോദി നുണ പറയുമെന്നും രാഹുൽ ഗാന്ധി. ഇന്ത്യയിലെ കൊവിഡ് മരണസംഖ്യയെക്കുറിച്ച് ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.
'കൊവിഡ് മഹാമാരി മൂലം 47 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചത്. സർക്കാർ അവകാശപ്പെടുന്ന പോലെ 4.8 ലക്ഷം പേരല്ല. ശാസ്ത്രം നുണ പറയില്ല, പക്ഷേ മോദി പറയും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കുക. എല്ലാ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപ വീതം നൽകണം.' രാഹുൽ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |