കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം ഉഷാറാകുന്നു. മേടച്ചൂടിനെയും അവഗണിച്ച് ഇന്നലെ ഇടതുസ്ഥാനാർത്ഥി ഡോ. ജോ ജോസഫും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസും മണ്ഡലപര്യടനം നടത്തി. ഇന്ന് ഇരുസ്ഥാനാർത്ഥികളും വീടുകയറി പ്രചാരണത്തിനും തുടക്കമിടും.
ബി.ജെ.പി സ്ഥാനാർത്ഥിയെ ഇന്നലെയും തീരുമാനിച്ചിട്ടില്ല. ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ. ട്വന്റി 20 ആംആദ്മി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. അതോടെ തൃക്കാക്കര പ്രചാരണ ചൂടിൽ തിളയ്ക്കും.
ഇന്നലെ ഇടതു സ്ഥാനാർത്ഥിക്ക് ഒപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പ്രചാരണത്തിനിറങ്ങിയത് എൽ.ഡി.എഫ് പ്രവർത്തകർക്ക് ഉൗർജമായി. സ്ഥാനാർത്ഥിയും മന്ത്രിയും മണ്ഡലത്തിന്റെ രണ്ട് ഭാഗങ്ങളിലായിരുന്നു പ്രചാരണം. വൈകിട്ട് ചെമ്പുമുക്ക് തോപ്പിൽ ക്വീൻ മേരീസ് പള്ളിക്ക് സമീപം വച്ചാണ് സന്ധിച്ചത്. മന്ത്രി റിയാസ് നിർദിഷ്ട തുറവൂർ- എരൂർ പാലം നിർമ്മിക്കുന്ന സ്ഥലവും സന്ദർശിച്ചു. ഇവിടെ കുടുംബയോഗത്തിലും പങ്കെടുത്തു. വനിതകളുടെ നേതൃത്വത്തിൽ വെണ്ണലയിൽ പോസ്റ്റർ പ്രചാരണവും ഇന്നലെ തുടങ്ങി.
യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രചാരണം മൂന്നാം ദിവസവും ഉഷാറാണ്. ഇന്നലെ രാവിലെ ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് കാക്കനാട്, വാഴക്കാല, ഇടച്ചിറ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലെത്തി. പ്രമുഖരെ സന്ദർശിച്ചു. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന നടത്തി. വൈകിട്ട് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തി.
ഇലക്ഷൻ ഡെപ്യൂട്ടി
കളക്ടർക്കെതിരെ
കോൺഗ്രസ് പരാതി
കൊച്ചി: എറണാകുളത്തെ ഇലക്ഷൻ ഡപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റി സി.പി.എം അനുകൂലിയെ നിയമിച്ചതായി ആരോപിച്ച് കോൺഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം, കോഴിക്കോട് ഡപ്യൂട്ടി കളക്ടർമാരെ പരസ്പരം മാറ്റിയതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിൽ പറയുന്നു.
2011ൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളെയാണ് പുതിയ ഡപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചത്. ഭരണാനുകൂല സർവീസ് സംഘടന നേതാവായ ഇവർക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തരമായി ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ആം ആദ്മി, ട്വന്റി 20 സ്ഥാനാർത്ഥി:
തീരുമാനം നാളെ
പ്രത്യേക ലേഖകൻ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി 20 പിന്തുണയോടെ ആം ആദ്മി പാർട്ടി മത്സരിക്കുന്നത് സംബന്ധിച്ച അന്തിമതീരുമാനം നാളെ.
സ്ഥാനാർത്ഥിയാക്കാൻ മൂന്നു പേരുടെ പട്ടികയും മണ്ഡലത്തിലെ സ്ഥിതിയും സംബന്ധിച്ച് സംസ്ഥാന ഭാരവാഹികൾ നൽകിയ റിപ്പോർട്ട് പരിശോധിച്ചാകും തീരുമാനം.
കഴിഞ്ഞ തവണ ഡോ. ടെറി തോമസിനെ മത്സരിപ്പിച്ച് 13,897 വോട്ട് നേടിയ ട്വന്റി 20 സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തില്ല. ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകും. ട്വന്റി 20 ക്ക് കൂടി സ്വീകാര്യനായ വ്യക്തിയെ ആപ് മത്സരിപ്പിക്കും.
മണ്ഡലത്തിലെ ആപിന്റെ സാദ്ധ്യതയും വെല്ലുവിളികളും വിവരിക്കുന്ന റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയതായി സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ കേരളകൗമുദിയോട് പറഞ്ഞു.
മത്സരിപ്പിക്കാൻ യോഗ്യരായ മൂന്നു പേരുടെ പട്ടികയും വിശദാംശങ്ങളും നൽകി. പൊതുരംഗത്തും പ്രൊഫഷണൽ മേഖലയിലും പ്രാവീണ്യം തെളിയിച്ച വ്യക്തികളാണ് പട്ടികയിലുള്ളത്. കേന്ദ്ര നേതൃത്വം ഞായറാഴ്ച അന്തിമതീരുമാനമെടുക്കും.
വി ഫോർ കൊച്ചി ഉൾപ്പെടെ രാഷ്ട്രീയേതര സംഘടനകളെ ഏകോപിപ്പിച്ച് പൊതുസ്ഥാനാർത്ഥിയെ രംഗത്തിറക്കുകയാണ് ആപ് ലക്ഷ്യമിടുന്നത്. പൊതു സമിതിയുടെ പേരിൽ സ്ഥാനാർത്ഥിയെ നിറുത്താനും ആലോചനകൾ തുടരുകയാണ്. ആം ആദ്മി പാർട്ടിയുടെ ഡൽഹിയിൽ നിന്നുള്ള സംഘം ആഴ്ചകൾക്ക് മുമ്പ് കൊച്ചിയിലെത്തി തൃക്കാക്കരയിലെ സ്ഥിതിഗതികൾ പഠിച്ചതായാണ് സൂചന. 15 ന് കൊച്ചിയിലെത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വന്റി 20 ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. കിഴക്കമ്പലത്ത് പൊതുയോഗത്തിലും പങ്കെടുക്കും. രണ്ടു സംഘടനകളും യോജിച്ച് പ്രവർത്തിക്കുന്നതും പ്രഖ്യാപിക്കുമെന്നാണ് സൂചന.
സഭ നിർദ്ദേശിച്ച സ്ഥാനാർത്ഥിയല്ല
ഡോ. ജോ ജോസഫ്: സി.പി.എം
പ്രത്യേക ലേഖകൻ
കൊച്ചി: കത്തോലിക്കാസഭ നിർദ്ദേശിച്ച സ്ഥാനാർത്ഥിയല്ല ഡോ. ജോ ജോസഫെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു. പാർട്ടിയുടെ ഡോക്ടർമാരുടെ ഘടകത്തിൽ രണ്ടു വർഷമായി അംഗമാണ് ഡോ. ജോ. സഭയുടെ ആശുപത്രിയിൽ വൈദികന്റെ സാന്നിദ്ധ്യത്തിൽ സി.പി.എം നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിൽ തെറ്റില്ല.
മതസാമുദായിക സംഘടനകളുമായും ഭാരവാഹികളുമായും സി.പി.എമ്മിന് ബന്ധവും സൗഹൃദവുമുണ്ട്. പാർട്ടിയുടെ ദൈനംദിന പരിപാടികളിൽ പങ്കെടുക്കുന്നവരെ മാത്രമല്ല, പ്രൊഫഷണലുകളെയും മത്സരത്തിനായി പരിഗണിക്കാറുണ്ട്. തൃക്കാക്കരയിലെ രണ്ടു തിരഞ്ഞെടുപ്പുകളിലും ഡോ. ജോ പ്രചാരണം നടത്തിയിട്ടുണ്ട്.
എൽ.ഡി.എഫ് കൺവീനർ പേര് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ആശുപത്രിയിലായിരുന്നു. അദ്ദേഹത്തെ നേരിൽക്കണ്ട് അഭിനന്ദിക്കാനാണ് പോയത്. സ്ഥാപനത്തിലെ ഒരാൾ സ്ഥാനാർത്ഥിയായ സന്തോഷമാണ് ആശുപത്രി അധികൃതർ പ്രകടിപ്പിച്ചത്. അവിടെയുണ്ടായിരുന്ന വൈദികൻ പള്ളി വികാരിയല്ല, ആശുപത്രി ഡയറക്ടറാണ്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി എന്നിവരുമുണ്ടായിരുന്നു.
ആശുപത്രിക്ക് മുതൽക്കൂട്ടായ, വിദഗ്ദ്ധനായ ഡോക്ടറെ നഷ്ടമാകുമെങ്കിലും പൊതുസമൂഹത്തിന്റെ നന്മയ്ക്കായി വിട്ടുതരുന്നു എന്നാണ് ഡയറക്ടർ പോൾ കരേടൻ പറഞ്ഞത്.
സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ വൈകിയിട്ടില്ല.
നിർഭാഗ്യകരമായ മരണത്തിന്റെ പിറ്റേന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന യു.ഡി.എഫ് രീതി എൽ.ഡി.എഫിനില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായല്ല, രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിനിധികളുടെ
യോഗം ഇന്ന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ശനിയാഴ്ച നടക്കും.
ഉച്ചയ്ക്ക് മൂന്നിന് കാക്കനാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോൺഫറൻസ് ഹാളിലായിരിക്കും യോഗമെന്ന് വരണാധികാരി വിധു എ. മേനോൻ അറിയിച്ചു.
തൃക്കാക്കര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വെള്ളിയാഴ്ച ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചില്ല.
എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്ന തമിഴ്നാട് സ്വദേശി പത്മരാജൻ മാത്രമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |