നെടുമങ്ങാട്: ചന്തമുക്കിലെ ഹോട്ടലിൽ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തോൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ഹോട്ടലുകളിൽ കർശന പരിശോധന നടത്തി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ എണ്ണ, നിരോധിത പാസ്റ്റിക് കവറുകൾ, പഴകിയ ഐസ്ക്രീം, കുബ്ബൂസ് തുടങ്ങിയവ പിടിച്ചെടുത്തു.
നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കിരണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ നഗരസഭയുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഹോട്ടലുകൾ പൂട്ടിച്ചു. ഇവരോട് അടിയന്തരമായി ലൈസൻസ് പുതുക്കാൻ നിർദ്ദേശം നൽകി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന കടകൾ അടച്ചുപൂട്ടുമെന്നും റെയ്ഡ് തുടരുമെന്നും നഗരസഭാ സെക്രട്ടറി എസ്. അബ്ദുൾ സജീം പറഞ്ഞു.
കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ കുപ്പിഗ്ലാസുകൾ ഒഴിവാക്കി പേപ്പർ കപ്പ് ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകി. നെടുമങ്ങാട് ടൗൺ, വാളിക്കോട്, പഴകുറ്റി, തത്തൻകോട് എന്നീ പ്രദേശങ്ങളിലെ ചായക്കടകൾ, ഹോട്ടലുകൾ, ചപ്പാത്തി നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. രന്യ, ഷബ്ന സാജു തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |