ആലപ്പുഴ : മണിമലയാറ്റിലെ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും പത്തും പതിനഞ്ചും ദിവസം മങ്കൊമ്പ് ശ്രീഭഗവതിക്ഷേത്രം മുങ്ങിക്കിടക്കുന്നതിന് പരിഹാരമാവുന്നു. ക്ഷേത്രം ഉയർത്തി ഭഗവതിയെ ഭക്തർ കാക്കും. ക്ഷേത്രം പുതുക്കിപ്പണിതാൽ പൗരാണികത നഷ്ടമാകുമെന്നതിനാലാണ് ലിഫ്‌റ്റിംഗ് സാങ്കേതിക വിദ്യയിലൂടെ അടിത്തറ ഉൾപ്പെടെ ആറടി ഉയർത്തി ക്ഷേത്രം പുനരുദ്ധരിക്കുന്നത്. ഇതിനായി ദേവിയുടേത് ഉൾപ്പെടെയുള്ള പ്രതിഷ്‌ഠകൾ പുറത്ത് ബാലാലയത്തിലേക്ക് മാറ്റി.
ക്ഷേത്രത്തിന്റെ തൂണുകൾ കല്ലുകൾ കെട്ടിയതാണ്. 2018ലെ പ്രളയത്തിന് ശേഷമാണ് വെള്ളപ്പൊക്കം ആറിന്റെ തീരത്തുള്ള ക്ഷേത്രത്തെ മുക്കാൻ തുടങ്ങിയത്. ചെളിയും വെള്ളവും നിറഞ്ഞ് ഭക്തർക്ക് കടക്കാനാവാത്ത സ്ഥിതിയായിരുന്നു.
ചിത്തിര തിരുന്നാൾ പ്രതിമ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. പകൽ ആറാട്ടു നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നും. മുന്നിൽ സി.പി. രാമസ്വാമി അയ്യർ സ്ഥാപിച്ച ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ പ്രതിമയുണ്ട്.
ഉയർത്താൻ ഹൈഡ്രോളിക് ജാക്കികൾ
അടിത്തറയിൽ എല്ലാ ഭാഗങ്ങളിലും നിരവധി ഹൈഡ്രോളിക് ജാക്കികൾ സ്ഥാപിച്ച് ഒരേസമയം ഉയർത്തുന്നതാണ് രീതി. ഇൗ വിധത്തിൽ ആറടി ഉയർത്തിയ ശേഷം 24 മീറ്റർ ആഴത്തിൽ പൈലിംഗായി സ്ഥാപിക്കുന്ന കോൺക്രീറ്റ് തൂണുകളിൽ ഉറപ്പിക്കും.
ചെമ്പോല പതിച്ച നാലമ്പലത്തിന്റെ ചുവര് ചെങ്കല്ലും കുമ്മായ മിശ്രിതവുമാണ്. ഇതിന് ബലക്ഷയമുള്ളതിനാൽ പൊളിച്ച് കരിങ്കൽ പാളികൾ സ്ഥാപിക്കും. നാലമ്പലം ഉയർത്താൻ ഒന്നരക്കോടിയാണ് ചെലവ്. തിടപ്പള്ളി, മണ്ഡപം, ശ്രീകോവിൽ, ചുറ്റമ്പലം, ശിവൻ, ഗണപതി, നാഗരാജാവ് എന്നിവരുടെ മണ്ഡപങ്ങളും അടിത്തറ സഹിതം ഉയർത്തും. രണ്ടാം ഘട്ടത്തിൽ നാലമ്പലത്തിന് പുറത്തുള്ള ഉൗട്ടുപുര, രണ്ട് കളിത്തട്ടുകൾ, ആനക്കൊട്ടിൽ, അലങ്കാര ഗോപുരം എന്നിവയും അടിത്തറയോടെ ഉയർത്തും. ഇതിനും ഒന്നരക്കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എറണാകുളത്തെ സ്വകാര്യ കമ്പനിക്കാണ് നിർമ്മാണ ചുമതല. 14 മാസത്തിനകം പൂർത്തിയാകും
ഭക്തരുടെ ആഗ്രഹമാണ് പൂർത്തിയാകുന്നത്. ശ്രീകോവിലിൽ വരെ വെള്ളം കയറുന്നു. ചെളിയും വെള്ളവും മൂലം ക്ഷേത്രത്തിൽ കയറാനാവാത്ത അവസ്ഥയായിരുന്നു. ഭക്തർ നൽകുന്ന സംഭാവനയിലൂടെയാണ് ചെലവ് കണ്ടെത്തുന്നത്.
- ജി. ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി
ക്ഷേത്ര ഉപദേശക സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |