തൃശൂർ: പൂരം വിളംബരം അറിയിച്ചുള്ള കോർപറേഷന്റെ 'മ്മ്‌ടെ പൂരം' ആഘോഷത്തിന് ആനയെ വിലക്കിയതോട ഫൈബർ ആനയെ നെറ്റിപ്പട്ടം കെട്ടി എഴുന്നെള്ളിച്ചു. തൃശൂർ പൂരം വരവേൽക്കുന്നതിനായാണ് കോർപറേഷൻ 'മ്മ്‌ടെ പൂരം' തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം തൃശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടെ കൗൺസിലർമാരുടെ യോഗത്തിൽ ഇക്കാര്യം ഉയർന്നപ്പോൾ ആനയും മേളവുമൊക്കെയായി കോർപറേഷൻ പൂരം ആഘോഷിക്കുമെന്ന് മേയർ പ്രഖ്യാപിച്ചിരുന്നു.
മേയറുടെ ഔദ്യോഗിക പേജിൽ അറിയിപ്പ് നൽകിയതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. കേന്ദ്ര മൃഗക്ഷേമബോർഡ് അംഗമടക്കം പരാതിയുമായി കളക്ടറെ സമീപിച്ചു. സർക്കാർ ഉത്തരവനുസരിച്ച് പുതിയ പൂരങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ ഉപയോഗിക്കരുതെന്ന നിർദേശമുള്ളതും അറിയിക്കുകയായിരുന്നു. ആനയെ എഴുന്നെള്ളിക്കാനാകില്ലെന്ന് വനംവകുപ്പും ജില്ലാ ഭരണകൂടവും കോർപറേഷനെ അറിയിച്ചു. ഇതിനിടെ കോർപറേഷനിലെ മുൻ കൗൺസിലർ കൂടിയായ മഹേഷിന്റെയടക്കം ആനകളെ കോർപറേഷൻ പരിസരത്ത് എത്തിച്ചിരുന്നു.
ആനയെ എഴുന്നെള്ളിക്കാനാകില്ലെന്ന് അറിയിച്ചതോടെ ആനകളെ പിന്നീട് ഇവിടെ നിന്നും കൊണ്ടു പോയി. ആനയില്ലാതെയെന്ത് പൂരമെന്ന് ചർച്ച ഉയർന്നതോടെ പുല്ലഴിയിൽ നിന്നും ഫൈബർ ആനയെ എത്തിച്ചു. നെറ്റിപ്പട്ടം കെട്ടി മേളമൊരുക്കി പട്ടുകുടകളുമായി വിളംബര ഘോഷയാത്ര നടത്തി. കോർപറേഷൻ കൗൺസിലർമാരും ജീവനക്കാരും സംയുക്തമായി ചേർന്ന് വിളംബര ഘോഷയാത്ര നടത്തി. കൗൺസിലർമാർക്കും ജീവനക്കാർക്കും കസവ് വസ്ത്രങ്ങളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, ചെട്ടിയങ്ങാടി പള്ളി ഇമാം ഇബ്രഹാം ഫലാഹി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ പ്രതിനിധി സ്വാമി നന്ദാത്മജാനന്ദ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്ര കോർപറേഷനിൽ നിന്ന് ആരംഭിച്ച് തെക്കെഗോപുര നട ചുറ്റി രാജാവിന്റെ പ്രതിമ വലം വച്ച് കോർപറേഷൻ ഓഫീസിൽ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |