അടൂർ : കൈവരിയില്ലാത്ത കനാൽ പാലങ്ങൾ ഒരുക്കുന്നത് അപകടക്കെണി. കെ. ഐ. പി വലതുകര കനാലിന് കുറുകെയുള്ള പാലങ്ങളാണ് ഭീഷണിയുയർത്തുന്നത്. മിക്ക പാലങ്ങളുടേയും കൈവരികൾ ഒടിഞ്ഞുതൂങ്ങിയും കമ്പിതെളിഞ്ഞ് ഏതുസമയവും നിലംപൊത്താറുമായ നിലയിലാണ്. കെ. ഐ. പിക്ക് മെയിന്റൻസ് വിഭാഗം ഉണ്ടെങ്കിലും ഫണ്ടില്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പാലങ്ങളുടെ സ്ഥിതി കണ്ടില്ലെന്ന് നടിക്കുകയാണ്. നേരത്തെ കെ. പി റോഡിൽ പഴകുളം പാസ് ജംഗ്ഷനിലുള്ള കനാൽ പാലത്തിന്റെ കൈവരികൾ തകർന്നത് വാർത്തയായതോടെ പ്രത്യേക ഫണ്ട് അനുവദിച്ച് പുതിയ കൈവരികൾ നിർമ്മിച്ചിരുന്നു. അടൂർ - ആനന്ദപ്പള്ളി റോഡിൽ പന്നിവിഴ ദേവീക്ഷേത്ര ജംഗ്ഷനിലെ പാലവും സംരക്ഷണവേലിയില്ലാതെ കിടക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് അവിടെ പുതിയ സംരക്ഷണവേലി നിർമ്മിച്ചു. 1985-86 കാലത്താണ് വലതുകര കനാൽ നിർമ്മിച്ചത്. പിന്നീട് ഇവയ്ക്ക് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. അടിഭാഗത്തെ കോൺക്രീറ്റ് ഇളകിമാറി കമ്പി ദ്രവിച്ച നിലയിലാണ് പല പാലങ്ങളുടേയും അവസ്ഥ. കെ. ഐ. പി യുടെ അധീനതയിലായതിനാൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |