കടലിലെ പ്ളാസ്റ്റിക് മാലിന്യം കൊണ്ടുവന്നത് 22 ലക്ഷം
കൊല്ലം: ശുചിത്വ സാഗരം പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കടലിൽ നിന്ന് ശേഖരിച്ചത് 150 ടൺ പ്ളാസ്റ്റിക് മാലിന്യം. ലഭിച്ചത് 22 ലക്ഷം രൂപയുടെ വരുമാനവും 25 സ്തീകൾക്ക് തൊഴിലും. കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന പ്ളാസ്റ്റിക് മാലിന്യം നീക്കി ആവാസ വ്യവസ്ഥയും ജൈവസമ്പത്തും ക്രമപ്പെടുത്താൻ നീണ്ടകരയിൽ ആരംഭിച്ച ശുചിത്വ സാഗരം പദ്ധതി സംസ്ഥാനത്തിന് മാതൃകയാകുന്നു. വൻ വിജയമായതോടെ സംസ്ഥാനത്തെ 21 ഹാർബറുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് സർക്കാർ. കടലിൽ വൻതോതിൽ പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞ് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിയതോടെയാണ് സംസ്ഥാന സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ശുചിത്വ സാഗരം പദ്ധതിക്ക് തുടക്കമിട്ടത്. കടലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം മത്സ്യ ബന്ധനത്തിന് തന്നെ തടസ്സമായപ്പോൾ ബോട്ട് ഓണേഴ്സ് അസോസിയേഷൻ മുന്നോട്ടുവച്ച ആശയമാണ് ശുചിത്വ സാഗരം പദ്ധതിയായി പരിണമിച്ചത്. ഹാർബർ എൻജിനീയറിംഗ്, ഫിഷറീസ്, ശുചിത്വ മിഷൻ, സാഫ്, നെറ്റ് ഫിഷ് തുടങ്ങിയവ പദ്ധതിയുമായി കൈകോർത്താണ് ഈ നേട്ടം കൊയ്തത്. 10 ബോട്ടുകളിലായി ശേഖരിച്ചു കൊണ്ടു വന്ന പ്ളാസ്റ്റിക് മാലിന്യം സ്വീകരിച്ചു കൊണ്ട് അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ്പദ്ധതി ഉദ്ഘാടനം ചെയ്തത്. ബയോളജി അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ബെസ്റ്റ് സക്സസ് സ്റ്റോറി അവാർഡും ലഭിച്ചു.
.......................................
വലയിലാക്കി വരുമാനം
കടലിൽ പോകുന്ന ബോട്ടുകളിൽ നെറ്റ് ബാഗ് കൊടുത്തു വിടും. മത്സ്യബന്ധന വലയിൽ കുരുങ്ങുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ നെറ്റ് ബാഗുകളിൽ ശേഖരിച്ച് വാർഫുകളിൽ എത്തിക്കും. പ്രദേശവാസികളായ 25 സ്ത്രീകൾ ഇതിൽ നിന്ന് ബാഗുകൾ, കുപ്പികൾ, റോപ്പ് വല, മറ്റ് പ്ളാസ്റ്റിക് സാധനങ്ങൾ എന്നിവ വേർതിരിക്കും. പ്ളാസ്റ്റിക് ബാഗുകൾ കഴുകിയുണക്കി ഷ്രെഡ് ചെയ്യും. ബാക്കി സാധനങ്ങൾ വിൽക്കും. ഷ്രെഡഡ് പ്ളാസ്റ്റിക് ടാറിംഗ് മിക്സായി ഉപയോഗിക്കും. ശുചിത്വ മിഷൻ നൽകിയ 14.70 ലക്ഷം രൂപ ചെലവിൽ ഷ്രെഡിംഗ്, ബെയിലിംഗ്, ഗ്രൈന്റിംഗ് യൂണിറ്റുകൾ സ്ഥാപിച്ചു. 25 സ്ത്രീകൾ 6 മണിക്കൂർ വീതമുളള രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു.
........................................
പദ്ധതി ആരംഭിച്ചത് : 2017ൽ
തൊഴിൽ ലഭിച്ച സ്ത്രീകൾ : 25
ഷ്രെഡഡ് പ്ളാസ്റ്റിക് : 2,331 കിലോ
വരുമാനം : 3.71 ലക്ഷം.
..................................
കടലിൽ അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കാനും പ്ളാസ്റ്റിക് ഷ്രെഡ് ചെയ്ത് റോഡ് പണികൾക്ക് ഉപയോഗിക്കാനും കഴിഞ്ഞതാണ് പദ്ധതിയുടെ വിജയം.
സുനിൽ സാമുവേൽ,
അസി. എക്സിക്യുട്ടീവ് എൻജിനീയർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |