നടത്തിപ്പ് കുടുംബശ്രീക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ആരോപണം
തിരുവനന്തപുരം: പട്ടത്തെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ഇന്ത്യൻ കോഫി ഹൗസ് പൂട്ടി. നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നൽകാനാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ തീരുമാനം. കുടുംബശ്രീ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. കോഫി ഹൗസ് സഹകരണവേദിക്കെതിരെ സി.ഐ.ടി.യു നടത്തുന്ന നീക്കങ്ങളും ആഭ്യന്തര പ്രശ്നങ്ങളുമാണ് ഇതിനുപിന്നിലെന്നാണ് ആക്ഷേപം.
ജില്ലാ ആശുപത്രി, തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് നേരത്തെ ഇന്ത്യൻ കോഫി ഹൗസിനെ മാറ്റി കുടുംബശ്രീക്ക് ചുമതല നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കാന്റീനുകൾ കുടുംബശ്രീക്ക് നൽകണമെന്ന സർക്കാർ ഉത്തരവുണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് അറിയിച്ചതെന്ന് കോഫി ഹൗസ് അധികൃതർ പറഞ്ഞു. തൈക്കാടും ജില്ലാ ആശുപത്രിയിലും കുടുംബശ്രീയുടെ പേരിൽ കാന്റീനുകൾ നടത്തുന്നത് മറ്റുള്ളവരാണെന്നും പേരിന് മാത്രം സ്ത്രീകളെ നിറുത്തിയിരിക്കുകയാണെന്നും കോഫി ഹൗസ് തൊഴിലാളികൾ ആരോപിച്ചു.
കാന്റീൻ തുടങ്ങിയിട്ട്
10 വർഷം
2012ലാണ് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിൽ യു.ഡി.എഫ് ഭരണസമിതി കാന്റീൻ ആരംഭിക്കുന്നത്. 2015ൽ വി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വന്നശേഷം കാന്റീൻ കോഫി ഹൗസിന് കൈമാറി. അതിനുശേഷം മെച്ചപ്പെട്ട നിലയിലാണ് പ്രവർത്തിച്ചത്. ദിവസവും ആയിരത്തിലധികംപേർ ഭക്ഷണം കഴിക്കാനെത്തുന്ന ഇവിടം നഗരത്തിലും ജില്ലാ പഞ്ചായത്തിലും വിവിധ ആവശ്യങ്ങളുമായെത്തുന്നവർക്ക് ആശ്രയമായിരുന്നു. നിരവധി വി.ഐ.പികളും ഇവിടെ സ്ഥിരമായി ആഹാരം കഴിക്കാനെത്തുമായിരുന്നു. പട്ടത്ത് തന്നെ പുതിയ സ്ഥലം കണ്ടെത്തി പ്രവർത്തനം പുനരാരംഭിക്കാനാണ് കോഫി ഹൗസ് അധികൃതരുടെ നീക്കം.
കോഫി ഹൗസിന്റെ സേവനം തൃപ്തികരമല്ലാത്തതിനാലാണ് മാറ്റിയത്. ഉൗണും ചായയുമടക്കം അവിടെ കൊടുക്കുന്ന ആഹാരങ്ങൾക്കൊന്നും ക്വാളിറ്റിയില്ല. മാലിന്യങ്ങളടക്കം കെട്ടിക്കിടക്കുന്ന രീതിയിലാണ് കോഫി ഹൗസ് പ്രവർത്തിച്ചിരുന്നത്. കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് അവരെ നേരത്തെ അറിയിച്ചിരുന്നു.
ഡി. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന നെടുമങ്ങാട്, പേരൂർക്കട
ആശുപത്രികളിലെ കാന്റീനുകൾ പരിതാപകരമാണ്.
അൻസജിത റസൽ, കോൺഗ്രസ് നേതാവ്,
ജില്ലാ പഞ്ചായത്തംഗം
ഞാൻ സ്ഥിരമായി ആഹാരം കഴിക്കാനും ചായ കുടിക്കാനുമെത്തുന്ന സ്ഥലമാണ്.
കോഫി ഹൗസ് പൂട്ടിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്.
സി.പി ജോൺ, സി.എം.പി സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |