കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് എത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോട് പ്രതികരിച്ച് കെ സി ബി സി മുൻ വക്താവ് ഫ. വർഗീസ് വള്ളിക്കാട്ട്. ഇടത് രാഷ്ട്രീയ ബലത്തിൽ മത്സരിക്കാൻ കഴിയുമെങ്കിൽ പിന്നെന്തിനാണ് പ്രത്യേക ബ്രാൻഡിംഗെന്ന് അദ്ദേഹം ചോദിച്ചു.
മതംവച്ച് രാഷ്ട്രീയം കളിക്കുന്നത് ജനാധിപത്യത്തിൽ നിന്നുള്ള തിരിച്ചുപോക്കാണ്. പൊതുനന്മ മുൻനിർത്തിയാകണം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ രൂപപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സഭയെ ചുറ്റിപ്പറ്റിയുള്ള വാക്‌പോര് അവസാനിപ്പിക്കണമെന്നും ഫ. വർഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടു.
'സ്ഥാനാർത്ഥിയെ ഒരു പ്രത്യേക രീതിയിൽ അവതരിപ്പിച്ചെന്ന് പറയുന്നത് പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചതാകാം. അതല്ല ബോധപൂർവമുള്ള ബ്രാൻഡിംഗാണോ എന്ന് നമുക്കറിയില്ല. അങ്ങനെയൊരു ബ്രാൻഡിംഗിന്റെ ആവശ്യം സിപിഎമ്മിന്റെ ചിഹ്നത്തിൽ മത്സരിക്കാൻ പോകുന്ന ഒരാൾക്കുണ്ടോ. എനിക്കറിഞ്ഞൂട. ഇടത് രാഷ്ട്രീയത്തിന്റെ ബലത്തിൽ മത്സരിക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ പിന്നെന്തിനാണ് പ്രത്യേകമായിട്ടുള്ള ബ്രാൻഡിംഗ്.'- ഫ. വർഗീസ് വള്ളിക്കാട്ട് ചോദിച്ചു.
അതേസമയം കത്തോലിക്ക സഭ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടുണ്ടെന്ന് വിശ്വസിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നത് നിക്ഷിപ്ത താത്പര്യക്കാർ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |