കൊച്ചി: 'ധർമ്മൂസ് ഫിഷ് ഹബ്ബ്' എന്ന മത്സ്യവില്പനശാലയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസിയിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പിൽ കിഷോർ കുമാർ (43), താജ് കടേപ്പറമ്പിൽ (43), ലജേഷ് (40), ഷിജിൽ (42), ജോസ് (42), ഗ്രാൻഡി (40), ഫജോൾ (41), ജയൻ (40), നിബിൻ (40), ഫെബിൻ (37) എന്നിവരാണ് മറ്റ് പ്രതികൾ. പായിപ്ര പുതുക്കാട്ടിൽ ആസിഫ് ആലിയാരുടെ പരാതിയിൽ എറണാകുളം സി.ജെ.എം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
കോതമംഗലത്ത് ബിസിനസ് ആരംഭിക്കാനാണ് ആസിഫ് ധർമ്മൂസ് ഹബ്ബിനെ സമീപിച്ചത്. 2019 മേയ് 15ന് ടോക്കൺ അഡ്വാൻസായി 10,000 രൂപ നൽകി. വീട്ടിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ ധർമ്മജന്റെ ഉറപ്പും ലഭിച്ചു. പിന്നീട് പലപ്പോഴായി 43,30,587 രൂപ ഇവർ വാങ്ങിയെന്നാണ് പരാതി. ഹബ്ബിലേക്ക് 2020 മാർച്ചുവരെ മീൻ എത്തിച്ചിരുന്നു. ഏപ്രിൽ മുതൽ വിതരണം നിറുത്തി. ഫ്രാഞ്ചൈസിയുടെ കരാർ ഒപ്പിടാമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. അമേരിക്കയിലെ പെട്രോലിങ്ക് കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റായിരുന്ന ആസിഫ് 2018ലാണ് നാട്ടിലെത്തിയത്.
തട്ടിച്ചിട്ടില്ല: ധർമ്മജൻ
താൻ ആരുടേയും അഞ്ചുപൈസ പോലും വെട്ടിച്ചിട്ടില്ലെന്ന് ധർമ്മജൻ. പലരും പണം ഇങ്ങോട്ടാണ് തരാനുള്ളത്. പരാതിക്കാർ തെളിവ് ഹാജരാക്കിയാൽ പലിശസഹിതം തിരിച്ചുനൽകാൻ തയ്യാറാണ്. വ്യാജ പരാതി നൽകിയ ആളെ കൂട്ടുകാർ മനപ്പൂർവം ചതിച്ചതാണെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കും.
ഭീഷണിയെന്ന് പരാതിക്കാരൻ
ധർമ്മജൻ മോശമായി പെരുമാറിയെന്ന് ആസിഫ് പരാതിയിൽ പറയുന്നു. നഷ്ടങ്ങളെക്കുറിച്ച് നേരിട്ടെത്തി വിവരം ധരിപ്പിച്ചപ്പോൾ, പോയി പണി നോക്കാനും കേസുകൊടുക്കാനും പറഞ്ഞു. തനിക്കെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മുന്നോട്ടു പോയാൽ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |