വെള്ളറട: ലഹരിക്കെതിരെ പ്രചാരണങ്ങൾ നടക്കുമ്പോഴും മലയോരത്ത് ലഹരി വസ്തുക്കളുടെ കച്ചവടം സുലഭം. മലയോരമേഖയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെയും കഞ്ചാവിന്റെയും മദ്യത്തിന്റെയും കച്ചവടം വ്യാപകമായിരിക്കുകയാണ്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന അതിർത്തിയിലെ വെള്ളറട ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട്, പ്രദേശങ്ങളിലാണ് സുലഭമായി കഞ്ചാവ് ലഭിക്കുന്നത്. അതിർത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഇപ്പോൾ കച്ചവടത്തിന് എത്തുന്നു. വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. ലഹരിവസ്ഥുക്കളുടെ പരിശോധന വിദ്യാർത്ഥികളെ ബാധിക്കാത്തതിനാൽ ഇവരെയാണ് കൂടുതലും കച്ചവടത്തിനായി ഉപയോഗിക്കുന്നത്. സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുതന്നെ രഹസ്യമായി ആവശ്യമുള്ളവർക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച് പുറത്തുപയാൻപോലും കഴിയാത്ത അവസ്ഥയാണ്.
കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലും പേടിച്ച് റോഡിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ. യുവാക്കളെ ആകർഷിക്കാൻ യുവതികളായ സ്ത്രീകളെയും വില്പന സംഘം ബൈക്കുകളും നൽകി രംഗത്തിറക്കിയിട്ടുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താനായിട്ടില്ല.
അടുത്ത കാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ടെന്നാണ് പഠനം. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്ക് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചില്ലെങ്കിൽ മലയോരമേഖല കഞ്ചാവിന് അടിമയായി മാറാൻ വളരെ താമസം വേണ്ടിവരില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുപോലും നിരോധിത പുകയിലഉത്പന്നങ്ങൾ കൂടിയവിലയ്ക്ക് നൽകി ലാഭം കൊയ്യുന്ന കച്ചവടക്കാരുടെ എണ്ണവും പെരുകിവരുന്നുണ്ട്.
പലതരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നതിനോടൊപ്പം മദ്യവും ഈ പ്രദേശത്ത് സുലഭമായി ലഭിക്കുന്നു. യുവാക്കൾമുതൽ പ്രായമായവർ വരെ വിവിധതരം മദ്യത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ്. ഇരട്ടിവിലകൊടുത്തും മദ്യംവാങ്ങാൻ ഇത്തരക്കാർ റെഡിയാണ്. മദ്യശാലകളിൽ പരസ്യമായി ക്യൂനിന്ന് വാങ്ങുന്നത് ഭീഷണിയായതിനാലാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ രഹസ്യമായി ഇത്തരക്കാരെ തിരക്കിയിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |