തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി വരിഞ്ഞുമുറുക്കുന്നതിനിടെ ബസുകൾ കഴുകാൻ 1.12 കോടിയുടെ ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ വാങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും വകയില്ലാതെ സർക്കാരിന് മുന്നിൽ ഓരോ മാസവും കൈനീട്ടി കേഴുന്നതിനിടെയാണ് തലതിരിഞ്ഞ ഈ നീക്കം. ആർ. ബാലകൃഷ്‌ണപിള്ള ഗതാഗത മന്ത്രിയായിരിക്കെ 68 ലക്ഷത്തിന് ഈ യന്ത്രം വാങ്ങിയെങ്കിലും മൂന്നുമാസം കഴിഞ്ഞ് പണിമുടക്കിയപ്പോൾ ആക്രിവിലയ്‌ക്ക് വിറ്റൊഴിവാക്കുകയായിരുന്നു.
അടുത്തിടെ നിരത്തിലിറക്കിയ സ്വിഫ്ട് ബസുകളടക്കം കഴുകിയിട്ടും വൃത്തിയാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് ഈ തീരുമാനം. തമ്പാനൂർ ബസ് ടെർമിനലിലാണ് യന്ത്രം സ്ഥാപിക്കുന്നത്. താത്പര്യപത്രം ക്ഷണിച്ചപ്പോൾ എത്തിയ മൂന്ന് കമ്പനികളോട് ടെൻഡർ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നാല് വർഷം മെഷീന്റെ പരിപാലനച്ചുമതല കരാറെടുക്കുന്ന കമ്പനിക്കാണ്. വെള്ളത്തിന്റെയും ഡിറ്റർജന്റിന്റെയും ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും.
നിലവിലെ കഴുകൽ
ഇപ്പോൾ ബസ് കഴുകുന്നത് ദിവസവേതനക്കാരാണ്. ഹോസ് ഉപയോഗിച്ച് ഒരു ബസ് കഴുകുന്നതിന് 25 രൂപ. സൂപ്പർ ഫാസ്‌റ്റ്, സിറ്റി സർക്കുലറുകൾ രണ്ട് ദിവസത്തിലൊരിക്കലും ഓർഡിനറി, ജൻറം, നോൺ എ.സി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകും. തമ്പാനൂരിൽ രണ്ടുപേർ രാവിലെയും നാലുപേർ രാത്രിയിലുമായി ഡ്യൂട്ടിയിലുണ്ടാകും. ഒരാൾ പരമാവധി 15 ബസുകൾ കഴുകും.
ഓട്ടോമെറ്റിക് മെഷീൻ
9 മുതൽ 14.5 മീറ്റർ നീളമുള്ള ബസുകൾ വരെ കഴുകാം
ഒരു ബസ് കഴുകാൻ വേണ്ടത് 200 ലിറ്റർ വെള്ളം
പ്രതിമാസം 3000 ബസുകൾ കഴുകും
കെ.എസ്.ആർ.ടി.സി ശമ്പളം:
സർക്കാർ കൈയൊഴിയുന്നു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിയിലെ ശമ്പള കാര്യത്തിൽ സർക്കാർ കൈയൊഴിയുന്നു. തന്റെ ഉറപ്പ് തള്ളി സമരം ചെയ്ത സാഹചര്യത്തിൽ ശമ്പളക്കാര്യം ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെയെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ഫലത്തിൽ ഏപ്രിലിലെ ശമ്പളവും വൈകുമെന്നാണ് വിവരം.
പണമില്ലാത്തതിനാൽ മേയ് 21 ഓടെ മാത്രമേ ഏപ്രിലിലെ ശമ്പളം നൽകാനാവൂ എന്നായിരുന്നു മാനേജ്മെന്റിന്റെ ആദ്യ നിലപാട്. മൂന്ന് യൂണിയനുകൾ പണിമുടക്കിലേക്ക് നീങ്ങിയതോടെ ഈ മാസം പത്തിന് നൽകാൻ മന്ത്രി നിർദേശിച്ചിരുന്നു. അഞ്ചിന് തന്നെ ശമ്പളമില്ലെങ്കിൽ പണിമുടക്കുമെന്ന ശാഠ്യത്തിലായിരുന്നു യൂണിയനുകൾ എന്നായിരുന്നു മന്ത്രിയുടെ വിമർശനം. പണിമുടക്ക് മൂലമുള്ള നഷ്ടം സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിച്ചെന്നും അദ്ദേഹം വിമർശിച്ചു.
പത്തിന് ശമ്പളം നൽകാൻ സർക്കാർ നിർദേശിച്ചതാണെന്നും അതു പോലും ജീവനക്കാർ സ്വീകരിച്ചില്ലെന്നും ആന്റണി രാജുവിന്റെ പറഞ്ഞു. 'എന്റെ അഭ്യർത്ഥന തള്ളിയാണ് സമരത്തിലേക്ക് പോയത്. ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെ. പണിമുടക്കിലേക്ക് ഉണ്ടാക്കിയ നഷ്ടം വലുതാണ്. ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ളത് കൊണ്ടാണല്ലോ ശമ്പളം മുടങ്ങിയത്. പ്രതിസന്ധി അറിയാവുന്നവരാണ് ജീവനക്കാർ. ആ പ്രതിസന്ധി രൂക്ഷമാക്കിയാണ് പണിമുടക്കിയത്. ഒരു ദിവസം പണിമുടക്കിയാൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഈ മാസത്തെ ശമ്പളത്തിനും വായ്പ എടുക്കാനുള്ള നീക്കങ്ങൾ എങ്ങുമായിട്ടില്ല. ശമ്പളം വൈകുന്നതിനെതിരെ സർക്കാർ അനുകൂല എ.ഐ.ടി.യു.സി പണിമുടക്കിയിരുന്നു. സി.ഐ.ടി.യുവിൽ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |