കട്ടപ്പന: പോക്സോ കേസ് ഇരയായ എട്ടുവയസുകാരി സുഹൃത്തിനൊപ്പം കളിക്കുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു. വണ്ടൻമേട് പഞ്ചായത്തിൽ കറുവാക്കുളത്തിന് സമീപം മേലേവാഴവീട്ടിൽ താമസിക്കുന്ന തമിഴ് ദമ്പതികളുടെ ഇളയമകളാണ് മരിച്ചത്. കുട്ടിയെ ഒരുമാസം മുമ്പ് പീഡിപ്പിച്ച കേസിൽ കുമളി, വിജിഭവനിൽ വിജയൻ (52) നാല് ദിവസം മുമ്പാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 11.30ന് വാഴവീട് പതിനാറേക്കറിൽ ഏലത്തോട്ടത്തിലെ കുളത്തിലാണ് കുട്ടി വീണത്.
ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി എത്തിയത്. തുടർന്ന് മറ്റൊരു തൊഴിലാളിയുടെ കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. പെൺകുട്ടി വെള്ളത്തിൽ വീണയുടൻ ഒപ്പമുണ്ടായിരുന്ന കുട്ടി ബഹളമുണ്ടാക്കി തോട്ടത്തിലുണ്ടായിരുന്നവരെ വിളിച്ചുകൂട്ടി. തുടർന്ന് കരയ്‌ക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
തോട്ടത്തിൽ നിന്ന് മൂന്നു കിലോ മീറ്റർ കാൽനടയായി സഞ്ചരിച്ചാലേ റോഡിലെത്താനാകൂ. ഇതുകാരണകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പന അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |