കൊച്ചി: മേടച്ചൂടിൽ രാഷ്ട്രീയം തിളയ്ക്കുന്ന തൃക്കാക്കരയിലേക്ക് വി.ഐ.പികളുടെ പ്രവാഹമുണ്ടാകും. ആദ്യ ദിനങ്ങളിൽ തന്നെ ഇടത് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് വേണ്ടി പ്രമുഖർ എത്തിതുടങ്ങി. മന്ത്രി മുഹമ്മദ് റിയാസ് വെള്ളിയാഴ്ച മുഴുവൻ മണ്ഡലത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പിന്നാലെ എത്തുന്നുണ്ട്. ദിവസവും ഒരു മന്ത്രിയെങ്കിലും പ്രചാരണത്തിനുണ്ടാകും. 50 എം.എൽ.എമാരും ഉടനെ ഘട്ടങ്ങളായി രംഗത്തിറങ്ങും.
യു.ഡി.എഫ് ക്യാമ്പിലും വി.ഐ.പി ബാഹുല്യം ഉറപ്പാണ്. ഉമ തോമസിനായി ദേശീയ നേതാക്കളും സംസ്ഥാനത്തെ ഉന്നത നേതാക്കളും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും മണ്ഡലത്തിൽ സജീവമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി വിഷ്ണുനാഥും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വെള്ളിയാഴ്ച എത്തിയിരുന്നു. പി.ടി.തോമസിനോടുണ്ടായിരുന്ന അടുപ്പം മൂലം കേരളമെമ്പാടുമുള്ള അദ്ദേഹത്തിന്റെ അനുയായികളും പാർട്ടിയിലും പുറത്തുമുള്ള സ്നേഹിതരും തൃക്കാക്കരയിലേക്ക് ഒഴുകിയെത്തും.
ആം ആദ്മി ട്വന്റി 20 സഖ്യത്തിന്റെ സ്ഥാനാർത്ഥി ആയില്ലെങ്കിലും ആംആദ്മിയുടെ അനിഷേധ്യനേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ മേയ് 15ന് ട്വന്റി20 ആസ്ഥാനമായ കിഴക്കമ്പലത്ത് എത്തുന്നുണ്ട്. തൃക്കാക്കരയിൽ അദ്ദേഹം പ്രചാരണത്തിനിറങ്ങുമെന്ന പ്രതീക്ഷയിലാണ് അണികൾ.
സ്ഥാനാർത്ഥി ആകാത്തതിനാൽ ബി.ജെ.പി മണ്ഡലത്തിൽ കാര്യമായി രംഗത്തില്ല. എങ്കിലും ഉപതിരഞ്ഞെടുപ്പ് മുറുകുമ്പോൾ സംസ്ഥാന കേന്ദ്ര നേതാക്കൾ ഇവിടേക്ക് പ്രവഹിക്കുമെന്നാണ് സൂചനകൾ.
ഇടതുപക്ഷത്ത് പ്രമുഖർ കാര്യക്കാർ
കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മറ്റൊരുകേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മന്ത്രി പി.രാജീവിനാണ് സഹചുമതല. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. ഓരോ ലോക്കൽ കമ്മിറ്റിയുടെയും ചുമതല സംസ്ഥാന കമ്മിറ്റിയംഗത്തിനാണ്. ലോക്കൽ കമ്മിറ്റികളുടെ സെക്ടറുകൾ തിരിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും നൽകിയിട്ടുണ്ട്. മൂന്നും നാലും ബൂത്തുകളുടെ ചാർജ്‌വീതം ജില്ലാ കമ്മിറ്റിയംഗങ്ങൾക്കും നൽകി. 164 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.
യു.ഡി.എഫ് കമ്മിറ്റി നാളെ
സ്ഥാനാർത്ഥി നിർണയം ആദ്യമുണ്ടായെങ്കിലും യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി നാളെ നിലവിൽ വരികയേയുള്ളൂ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഇപ്പോൾ ചുമതല. നാളെ നടക്കുന്ന യു.ഡി.എഫ് ജില്ലാ യോഗത്തിലാകും കമ്മിറ്റിക്ക് രൂപമാവുക.
ബി.ജെ.പി കമ്മിറ്റിയായില്ല
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ തൃക്കാക്കരയിൽ എൻ.ഡി.എയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റിയായിട്ടില്ല. പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും സജീവമായിട്ടില്ല. സംസ്ഥാന സെക്രട്ടറി ജോർജ് കുര്യനും ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണനുമാണ് ഇപ്പോൾ താത്കാലിക ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |