കോവളം: കഴക്കൂട്ടം - മുക്കോല ബൈപ്പാസിൽ പ്രധാന ജംഗ്ഷനിലൊന്നായ പാച്ചല്ലൂർ (ചുടുകാട്) ശ്രീ ഭാദ്രകാളി ക്ഷേത്രത്തിന് സമീപം രാത്രിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതാണ് അപകടങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം. വേഗത്തിലെത്തുന്ന വാഹനങ്ങൾ റോഡ് മുറിച്ചു കടക്കുന്ന വാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയും ഇടിച്ചിടുന്ന സംഭവങ്ങൾ ഇവിടെ പതിവാണ്. സർവീസ് റോഡരികിലുള്ള പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ട്രീറ്റ് ലൈറ്റുകളിൽ നിന്നുള്ള പ്രകാശം അപര്യാപ്തമാണ്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ബൈപ്പാസ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രധാന ജംഗ്ഷനായ ഇവിടെ ആറ് വർഷം മുമ്പ് സ്ഥലം എം.പിയായ ശശി തരൂരിന്റെ വികസന ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ റോഡരികിൽ വലിയൊരു കുഴി ഉണ്ടാക്കി കോൺക്രീറ്റ് ചെയ്ത് കമ്പികൾ സ്ഥാപിച്ചിരുന്നു. എന്നാൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. എന്നാൽ ഇതിനായി എടുത്ത കുഴി ഇവിടെ ഇപ്പോഴും അവശേഷിക്കുകയാണ്. കമ്പികൾ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. പാച്ചല്ലൂരിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും യൊതൊരു ഫലവും ഉണ്ടായിട്ടില്ല.
പരിശോധന ശക്തമാക്കണം
നിരന്തരം അപകടങ്ങളുണ്ടാകാറുണ്ടെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര സുരക്ഷയോ പരിശോധനയോ ഉണ്ടാകാറില്ളെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് കാരണം. ഇതൊഴിവാക്കാൻ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാർച്ച് 19ന് ഇവിടെ നടന്ന അപകടത്തിൽ സഹോദരിമാർക്ക് ജീവൻ നഷ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |