തിരുവനന്തപുരം: ഒരു സർവകലാശാലയിൽ നിശ്ചിത സെമസ്റ്ററുകൾ പൂർത്തിയാക്കിയ ശേഷം ബാക്കി മറ്റൊരു സർവകലാശാലയിൽ പഠിക്കാനാവുന്ന ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കിയേക്കും. യു.ജി.സി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം നടന്ന വൈസ് ചാൻസലർമാരുടെയും അദ്ധ്യാപക-വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ ധാരണയായി. സർക്കാർ അനുമതി നൽകിയാൽ നടപ്പാക്കും.
സർവകലാശാലകളിൽ ആധുനിക ഹ്രസ്വകാല, പി.ജി കോഴ്സുകൾ പ്രോജക്ട് മോഡിൽ ഉടൻ തുടങ്ങും. ഗവേഷണ കണ്ടെത്തലുകൾ നാടിന്റെ ഉത്പാദന മേഖലയ്‌ക്ക് ഗുണകരമാക്കാൻ സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകളും ഇവയോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ കേന്ദ്രങ്ങളും വികസിപ്പിക്കും. കേരള, കലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ്, ഫിഷറീസ്, മെഡിക്കൽ, ടെക്‌നിക്കൽ, വെറ്ററിനറി, അഗ്രികൾച്ചർ സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾക്കായി 20 കോടി വീതം ആകെ 200 കോടി ബഡ്‌ജറ്റിൽ അനുവദിച്ചിരുന്നു. നവീന ആശയങ്ങൾ സൃഷ്ടിച്ച് അവയെ സംരംഭങ്ങളാക്കാൻ ഇൻകുബേഷൻ കേന്ദ്രങ്ങൾ സഹായിക്കും.
അടുത്ത അദ്ധ്യയന വർഷത്തിൽ പ്രോജക്ട് മോഡിൽ ഒരു കോഴ്സെങ്കിലും തുടങ്ങിയേക്കും. സർവകലാശാലാ പഠന വകുപ്പുകളാവും ആധുനിക കോഴ്സുകൾ രൂപകൽപന ചെയ്യുന്നത്. അഞ്ച് വർഷത്തിനകം സർവകലാശാലകളിൽ മൂന്നു പ്രോജക്ടുകൾ വീതം അനുവദിക്കും. ശാസ്ത്ര, സാങ്കേതിക വിഷയങ്ങൾക്ക് പുറമെ മാനവിക വിഷയങ്ങളിലും പുതിയ വിജ്ഞാന മേഖലയിൽ നിശ്ചിത കാലത്തേക്ക് കോഴ്സുകൾ നടപ്പാക്കുന്ന രീതിയാണ് പ്രോജക്ട് മോഡ്. തുടർന്ന് തൊഴിലവസരങ്ങൾ വിലയിരുത്തിയശേഷം കോഴ്‌സുകൾ തുടരണോ എന്ന് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |