കോഴിക്കോട്: രാജ്ഭവൻ ഓർമ്മകൾക്ക് നിറം ചാലിച്ച് ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ളയുടെ ഭാര്യ റീത ശ്രീധരൻപിള്ള വരച്ച ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. ചടങ്ങിൽ പ്രശസ്‌ത ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ ചിത്ര വിലയിരുത്തലുകളും കെ. മോഹൻദാസിന്റെ കവി വാക്യങ്ങളും ചേർന്ന 'വർണ്ണപ്പൊട്ടുകൾ ' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായിക് നിർവഹിച്ചു. റീത ശ്രീധരൻപിള്ളയുടെ അമ്മ സുഭദ്രാദേവി പുസ്‌തകം ഏറ്റുവാങ്ങി.
ചുരുങ്ങിയ സമയംകൊണ്ട് ഗോവൻ ജനതയുടെ ഹൃദയം കവർന്ന വ്യക്തിയാണ് ശ്രീധരൻ പിള്ളയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലെത്തി ഗോവൻ ജനതയുടെ സംസ്‌കാരം ആഴത്തിൽ മനസിലാക്കാൻ ശ്രമിച്ചു. കഴിഞ്ഞ സാഹിത്യ അക്കാഡമി അവാർഡ് ദാന ചടങ്ങിൽ ഒരു അവാർഡ് ജേതാവിന് വരാൻ കഴിയാതെ വന്നപ്പോൾ ആറ് മണിക്കൂറോളം യാത്ര ചെയ്‌ത് ആ വീട്ടിലെത്തിയ വ്യക്തിയാണ് ശ്രീധരൻ പിള്ളയെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യക്ക് വരക്കുമെന്നത് അറിയില്ലായിരുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ചെയ്യാത്ത കുറ്റത്തിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നപ്പോഴൊക്കെ സാഹിത്യ സൃഷ്ടിയാണ് തനിക്ക് സാന്ത്വനം തന്നത്. ഇവിടെ രാഷ്ട്രീയ പ്രവർത്തകൻ മാത്രമാണെങ്കിലും ഗോവയിൽ സാഹിത്യകാരൻ എന്ന നിലയിലും അംഗീകാരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈജുനാഥ്, ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്ത്, കെ.പി. സുധീര, ശോഭ സുരേന്ദ്രൻ, കമാൽ വരദൂർ, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ടി.എച്ച്.വത്സരാജ് സ്വാഗതവും ലിപി അക്ബർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |