കൊല്ലം: ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിൽ നിന്നു പൊളിച്ചു നീക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ പുനർനിർമ്മാണം പ്രതിസന്ധിയിൽ. സ്വകാര്യ ഭൂമിയുടെയും പൊളിക്കേണ്ട കെട്ടിടങ്ങളുടെയും നഷ്ടപരിഹാര വിതരണം അന്തിമഘട്ടത്തിലെത്തിയെങ്കിലും സർക്കാർ കെട്ടിടങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഏറ്രെടുക്കുന്ന സർക്കാർ ഭൂമിക്ക് നഷ്ടപരിഹാരം നൽകാനുള്ള മൂല്യനിർണയവും ഇതുവരെ തുടങ്ങിയില്ല.
സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങുമ്പോഴുള്ള നിയമപ്രകാരം സർക്കാർ ഭൂമിക്ക് വില നൽകേണ്ടതില്ലായിരുന്നു. കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം മാത്രം നൽകിയാൽ മതിയായിരുന്നു. 2021ലാണ് സർക്കാർ ഭൂമിക്ക് വില നൽകണമെന്ന ഉത്തരവ് വന്നത്. ഈ ഉത്തരവ് ദേശീയപാത അതോറിട്ടി പൂർണമായും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് മൂല്യനിർണയം പൂർത്തിയായാലും നഷ്ടപരിഹാരം നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. അറുവരിപ്പാതയ്ക്കായി ജില്ലയിൽ 58 ഹെക്ടറാണ് ആകെ ഏറ്റെടുക്കേണ്ടത്. സർക്കാർ ഉടമസ്ഥതയിലുള്ള 8.70 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. ഇതിലുള്ള 115 കെട്ടിടങ്ങൾ ഭാഗികമായി പൊളിച്ചുനീക്കണം. എന്നാൽ കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക മാത്രമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.
പണം കിട്ടിയ സ്വകാര്യ വ്യക്തികളിൽ ഭൂരിഭാഗവും കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും വൈകാതെ പൊളിക്കേണ്ടി വരും. വളരെ പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനൽകിക്കഴിയുമ്പോൾ മറ്റിടങ്ങളിലേക്ക് മാറേണ്ടി വരും. ഭൂമിക്കുള്ള നഷ്ടപരിഹാരം കൂടി ലഭിച്ചാലേ പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കാൻ കഴിയു. സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടം സമീപ്രദേശങ്ങളിൽ തന്നെ വാടകയ്ക്ക് ലഭിക്കാനും ബുദ്ധിമുട്ടുണ്ട്.
# കൈമാറാനാകാതെ 244 കോടി
രേഖകൾ ഹജാരാക്കാത്തതിനാൽ സ്വകാര്യ വ്യക്തികൾക്കുള്ള നഷ്ടപരിഹാര തുകയായ 244 കോടി കൈമാറാനാകാതെ ഇപ്പോഴും ദേശീയപത സ്ഥലമേറ്റെടുപ്പ് വിഭാഗത്തിന്റെയും ദേശീയപാത അതോറിട്ടിയുടെയും സംയുക്ത അക്കൗണ്ടിൽ കിടക്കുകയാണ്.
.................
ആകെ ഏറ്റെടുക്കുന്നത്: 58 ഹെക്ടർ
സർക്കാർ ഭൂമി: 8.70 ഹെക്ടർ
പൊളിക്കേണ്ട സർക്കാർ കെട്ടിടങ്ങൾ: 115
ഇവയ്ക്കുള്ള നഷ്ടപരിഹാരം: 111.58 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |