ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ ഉടമസ്ഥാവകാശം അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ 19 വർഷം നീണ്ട് നിന്ന റഷ്യൻ വ്യവസായി റോമൻ അബ്രാമൊവിച്ചും ചെൽസി ക്ലബും തമ്മിലുള്ള സുവർണ ബന്ധത്തിന് തിരീശീല വീണു. അബ്രാമൊവിച്ചിൽ നിന്ന് ചെൽസിയുടെ ഉടമസ്ഥാവകാശം ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ ബിസിനസ് ടൈക്കൂൺ മാർക്ക് വാൾട്ടർ,അമേരിക്കൻ കമ്പനി ക്ലിയർ ക്യാപിറ്റൽ, സ്വിസ് വ്യവസായി ഹാൻസ്ജോർഗ് വിസ്സ് തുടങ്ങിയവരുൾപ്പെട്ട കൺസോർഷ്യത്തിന് കൈമാറിയതായി ചെൽസി ഫുട്ബാൾ ക്ലബ് അറിയിച്ചു.
4.25 ബില്ല്യൺ പൗണ്ടിനാണ് (ഏകദേശം നാലപ്പതിനായിരത്തി മൂന്നിറ്റിയമ്പത്തേഴ് കോടി ഇന്ത്യൻ രൂപ) ബോഹ്ലിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ചെൽസിയെ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാകും.
യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്നാണ് അബ്രാമൊവിച്ചിന്റെ ഇംഗ്ലണ്ടിലെ സ്വത്തുക്കൾ മരവിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. തുടർന്ന് ചെൽസിയുടെ ഉടമസ്ഥാവകാശം ക്ലബിന്റെ ഭാഗമായിട്ടുള്ള ചാരിറ്റബിൾ സൊസൈറ്റിക്ക് അബ്രാമൊവിച്ച് കൈമാറിയിരുന്നു. അബ്രാമൊവിച്ചിന്റെ ഉടമസ്ഥതയിൽ ചെൽസി അഞ്ച് തവണ പ്രിമിയർ ലീഗ് കിരീടവും 2 തവണ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി.
ചെൽസിക്ക് സമനില, യുണൈറ്റഡിന്
വമ്പൻ തോൽവി
പുതിയ ഉടമകൾ ആരെന്ന് പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ പ്രിമിയർ ലീഗിൽ ഇന്നലെ വോൾവ്സിനെ സ്വന്തം തട്ടകത്തിൽ നേരിടാനിറങ്ങിയ ചെൽസി 2-2ന്റെ സമനിലയിൽ കുരുങ്ങി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണോട് 4-0ത്തിന്റെ നാണംകെട്ട തോൽവി വഴങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |