തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ഇന്നും തുടരും. ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഭക്ഷ്യ വസ്തുക്കൾ, ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയാണ് പരിശോധിക്കുന്നത്.
ആറ് ദിവസത്തിനിടെ 1132 ഇടങ്ങളിൽ പരിശോധന നടത്തി. ഇതുവരെ 142 കടകളാണ് പൂട്ടിച്ചത്. ഇന്നലെ 349 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 32 എണ്ണം പൂട്ടിച്ചു. മീനിലെയും ശർക്കരയിലെയും മായം കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കിടെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. 4010 പരിശോധനകളിൽ 2014 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു.
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയത്. ചെറുവത്തൂരിൽ നിന്ന് പരിശോധനക്കെത്തിച്ച ഷവർമ സാംപിളിൽ ഷിഗെല്ല, സാൽമൊനല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം കല്ലറയിൽ മീൻ കറി കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയ ബിജുവിനും കുടുംബാംഗങ്ങൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |