കട്ടപ്പന: കാമുകനൊപ്പം കഴിയാനായി ഭർത്താവ് സഞ്ചരിച്ച ബൈക്കിൽ ലഹരി വസ്തുവായ എം ഡി എം എ വച്ച് കുടുക്കാൻ ശ്രമിച്ച കേസിൽ വണ്ടൻമേട് പഞ്ചായത്ത് അംഗമായിരുന്ന സൗമ്യ ( 33 ) യ്ക്ക് ലഹരി സംഘടിപ്പിച്ച് നൽകിയ ആളെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പന്തീരങ്കാവ് പാലാഴി ഭാഗത്ത് സരോവരം വീട്ടിൽ ശ്യാംറോഷ് ( 25 ) ആണ് പിടിയിലായത്.
ഇയാളാണ് കോഴിക്കോടു നിന്നും സംഘടിപ്പിച്ച മയക്കുമരുന്ന് മുൻപ് അറസ്റ്റിലായ ഷെഫിന് നൽകിയത്. ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന് ജില്ലാ ആന്റി നാർക്കോട്ടിക് ഫോഴ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുറ്റടി അമ്പലമേട്ടിൽ നടത്തിയ വാഹന പരിശോധനയിലാണ് സൗമ്യയുടെ ഭർത്താവ് സുനിൽ വർഗ്ഗീസിന്റെ ബൈക്കിൽ നിന്നും അഞ്ച് ഗ്രാം എം ഡി എം എ പിടിച്ചെടുത്തത്.
തുടർന്ന് വണ്ടൻമേട് സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസ് നടത്തിയ വിശദ അന്വേഷണത്തിലാണ് ഭർത്താവിനെ കുടുക്കാൻ ഭാര്യ സൗമ്യയാണ് വാഹനത്തിൽ മയക്കുമരുന്ന് വച്ചതെന്ന് തെളിഞ്ഞത്.കേസിൽ സൗമ്യയ്ക്ക് പുറമേ ആമായാറ്റിൽ ലഹരി വസ്തു എത്തിച്ച് നൽകിയ ശാസ്താംകോട്ട സഹിയ മൻസിലിൽ ഷാനവാസ് (39)കൊല്ലം മുണ്ടയ്ക്കൽ കപ്പലണ്ടിമുക്ക് അനുമോൻ മൻസിലിൽ ഷെഫിൻ(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതി സൗമ്യയുടെ കാമുകൻ വിനോദ് രാജേന്ദ്രനെ സൗദിയിൽ നിന്നും നാട്ടിൽ എത്തിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |